പുനെ: ഗഹുഞ്ചേ സ്റ്റേഡിയത്തിലാണ് ഇന്ത്യ-സൗത്ത് ആഫ്രിക്ക രണ്ടാം ടെസ്റ്റ്. ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ലാത്ത പേരാണ് ഗഹുഞ്ചേ ക്രിക്കറ്റ് സ്റ്റേഡിയം. ഏറ്റവും ഒടുവില്‍ ഇവിടെ കഴിഞ്ഞത് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ്. അന്ന് മൂന്ന് ദിവസത്തിനിടെ സ്പിന്നര്‍മാര്‍ വീഴ്ത്തിയത് 31 വിക്കറ്റ്.
2017 ഫെബ്രുവരിയിലാണ് ഇവിടെ അവസാനത്തെ രാജ്യാന്തര മത്സരം നടന്നത്. മൂന്ന് ദിവസം കൊണ്ട് കളി തീര്‍ന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഇവിടുത്തെ പിച്ചിനെതിരെ ഉയര്‍ന്നത്. ഐസിസി ഈ വിക്കറ്റിനെ മോശം എന്ന് ഔദ്യോഗികമായി വിലയിരുത്തുകയും ചെയ്തു.
ആ സംഭവത്തിന് ശേഷം ഐപിഎല്‍ മത്സരങ്ങള്‍ പോലും ഗഹുഞ്ചയിലേക്ക് കൊണ്ടുവരാന്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ മടിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു രാജ്യന്തര ടെസ്റ്റ് മത്സരം ഗഹുഞ്ചയിലേക്ക് വരുമ്പോള്‍ പിച്ച് പെരുമാറുക എങ്ങനെ എന്നത് തന്നെയാണ് ചോദ്യം.
മണലില്‍ നിറച്ച ഔട്ട്ഫീല്‍ഡാണ് ഗഹുഞ്ചയിലേത്. മഴ പെയ്താലും ഇവിടെ പ്രശ്‌നമുണ്ടാവില്ലെന്നാണ് പിച്ച് ക്യുറേറ്ററായ സല്‍ഗൗന്‍കര്‍ പറയുന്നത്. 2017ലെ ഓസ്‌ട്രേലിയ്‌ക്കെതിരെ ഇവിടെ നടന്ന ടെസ്റ്റിലും ക്യുറേറ്റര്‍ ഇദ്ദേഹമായിരുന്നു. അന്ന് വിമര്‍ശനമെല്ലാം സല്‍ഗൗന്‍കറിന്റെ നേര്‍ക്കായിരുന്നു വന്നത്.
എന്നാല്‍, അവസാന നിമിഷം പിച്ചില്‍ മാറ്റം വരുത്താന്‍ ടീം മാനേജ്‌മെന്റും ബിസിസിഐ ക്യുറേറ്ററും അന്ന് ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് എന്ന് സല്‍ഗൗന്‍കര്‍ പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് ഇത് സ്പിന്നര്‍മാരെയാണ് തുണച്ചത് എങ്കില്‍ ഇത്തവണ ഫാസ്റ്റ് ബൗളര്‍മാര്‍ക്കാണ് ഇവിടെ മുന്‍തൂക്കം ലഭിക്കുക.
ഇടവിട്ടുണ്ടാവുന്ന മഴ, തണുത്ത കാറ്റ്, ഈര്‍പ്പം എന്നിവ പേസര്‍മാര്‍ക്ക് ഗുണം ചെയ്യും. തെളിഞ്ഞ അന്തരീക്ഷമാണ് എങ്കില്‍ രണ്ടും മൂന്നും ദിവസം ബാറ്റ്‌സ്മാന്മാര്‍ക്ക് മികച്ച കളി പുറത്തെടുക്കാനാവും. കാര്യങ്ങള്‍ എങ്ങനെയാണെങ്കിലും ഗഹുഞ്ചയിലെ പിച്ച് ഏത് വിധം പെരുമാറും എന്നത് അപ്രവചനീയമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ