പുനെ: സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡുപ്ലസിസിന്റെ തെറ്റിയ ചുവടുകളാണ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് മുന്‍തൂക്കം നേടിത്തന്നതെന്ന് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. വിശാഖപട്ടണം ടെസ്റ്റ് മുതല്‍ മോശം നായകത്വമാണ് ഡുപ്ലസിസില്‍ നിന്ന് വരുന്നത് എന്നും ലക്ഷ്മണ്‍ പറഞ്ഞു.
റബാഡയ്ക്ക് പന്ത് നല്‍കാന്‍ ഡുപ്ലസിസ് വൈകിയതാണ് ലക്ഷ്മണ്‍ ചൂണ്ടിക്കാണിക്കുന്നത്. ആദ്യ സെഷനില്‍ നിങ്ങളുടെ പ്രധാന ബൗളര്‍ മികവ് കാണിച്ചു. എന്നാല്‍, രണ്ടാം സെഷനില്‍ ആ ബൗളറുടെ കൈകളിലേക്ക് പന്ത് നല്‍കുകയാണ് ഡുപ്ലസിസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ രണ്ടാം സെഷനില്‍ ചായ കുടിക്കാന്‍ പിരിയുന്നതിന് അര മണിക്കൂര്‍ മാത്രം മുന്‍പാണ് റബാഡയെ ഡുപ്ലസിസ് വിളിച്ചത്. ഈ സമയം കൊണ്ട് തന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് നിലയുറപ്പിക്കാന്‍ സമയം ലഭിച്ചുവെന്ന് ലക്ഷ്മണ്‍ പറയുന്നു.
18 ഓവറാണ് റബാഡ എറിഞ്ഞത്. ഈ പതിനെട്ട് ഓവര്‍ ബാറ്റ്‌സ്മാന്‍ ക്രീസില്‍ നിന്ന് സെറ്റ് ആവാതിരിക്കുമ്പോഴാവണം. പൂജാരയുടേയും, അഗര്‍വാളിന്റേയും വിക്കറ്റ് റബാഡ വീഴ്ത്തി. ഡുപ്ലസിസ് റബാഡയെ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു എങ്കില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴുമായിരുന്നു എന്ന് ലക്ഷ്മണ്‍ പറഞ്ഞു.
കോഹ് ലി, പൂജാര, രഹാനെ എന്നിവര്‍ക്ക് പിച്ചിനെ കുറിച്ച് ധാരണ കിട്ടി കഴിഞ്ഞാല്‍ പിന്നെ അവരെ പുറത്താക്കുക എന്നത് ബുദ്ധിമുട്ടാണ്. ലക്ഷ്മണിന്റെ അഭിപ്രായത്തെ സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ ഗ്രെയിം സ്മിത്തും പിന്തുണച്ചു. നെഗറ്റിവ് ക്രിക്കറ്റാണ് അവര്‍ കളിച്ചത്. ഉച്ചഭക്ഷണത്തിനും, ചായയ്ക്കും ഇടയില്‍ മൂന്ന് ഓവര്‍ മാത്രമാണ് റബാഡ പന്ത് എറിഞ്ഞത്. അത്രയും ഫോമിലുള്ള താരത്തിന് പന്ത് നല്‍കിയില്ലെന്നും സ്മിത്ത് കുറ്റപ്പെടുത്തുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ