അസ്ഹര്‍ അലി ടെസ്റ്റ് നായകന്‍, ബാബര്‍ അസം ട്വന്റി20യിലും; ഏകദിന നായകനില്‍ സസ്‌പെന്‍സ് വെച്ച് പാകിസ്ഥാന്‍

അസ്ഹര്‍ അലി ടെസ്റ്റ് നായകന്‍, ബാബര്‍ അസം ട്വന്റി20യിലും; ഏകദിന നായകനില്‍ സസ്‌പെന്‍സ് വെച്ച് പാകിസ്ഥാന്‍

അടുത്ത വര്‍ഷം ജൂലൈ വരെ പാകിസ്ഥാന് ഏകദിന പരമ്പരയില്ല. ഇതോടെ ഏകദിന നായകനെ പ്രഖ്യാപിച്ചുള്ള തീരുമാനം വൈകുമെന്ന് വ്യക്തമാണ്

ലാഹോര്‍: പാകിസ്ഥാന്റെ ടെസ്റ്റ്, ട്വന്റി20 ടീമുകള്‍ക്ക് പുതിയ നായകന്മാര്‍. അസ്ഹര്‍ അലി പാക് ടെസ്റ്റ് ടീമിനെ നയിക്കും. യുവതാരം ബാബര്‍ അസമിനെയാണ് ട്വന്റി20യുടെ നായകനായി പിസിബി തെരഞ്ഞെടുത്തത്. 

ഏകദിന ടീം നായകന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തത വരുത്തിയിട്ടില്ല. സര്‍ഫ്രാസ് അഹ്മദ് തന്നെ നായക സ്ഥാനത്ത് തുടരുമോ എന്നും വ്യക്തമല്ല. മൂന്ന് ഫോര്‍മാറ്റില്‍ നിന്നും സര്‍ഫ്രാസിന്റെ നായക സ്ഥാനം തിരിച്ചെടുത്തു എന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ജൂലൈ വരെ പാകിസ്ഥാന് ഏകദിന പരമ്പരയില്ല. ഇതോടെ ഏകദിന നായകനെ പ്രഖ്യാപിച്ചുള്ള തീരുമാനം വൈകുമെന്ന് വ്യക്തമാണ്. 

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 3-0ന് തോറ്റതോടെയാണ് പാക് ടീമിനെതിരായ വിമര്‍ശനം ശക്തമായത്. മുന്‍ നിര താരങ്ങളൊന്നുമില്ലാതെ ഇറങ്ങിയിട്ടും ലങ്കയ്ക്ക് മുന്‍പില്‍ പാകിസ്ഥാന്‍ വീണു. ലോകകപ്പില്‍ സെമി കാണാതെ പുറത്തായതോടെ ഉയര്‍ന്ന ആരാധക രോഷം ലങ്കയ്‌ക്കെതിരെ പരമ്പര നഷ്ടപ്പെട്ടതോടെ വീണ്ടും ഉയര്‍ന്നു. 

നേരത്തെ, നായക സ്ഥാനം സര്‍ഫ്രാസ് രാജി വയ്ക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. പിസിബി യോഗത്തില്‍ ചെയര്‍മാന്‍ ഇഹ്‌സാന്‍ മണി മണി, സര്‍ഫ്രാസിനോട് ടെസ്റ്റിലെ നായക സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടും എന്നായിരുന്നു റിപ്പോര്‍ട്ട്. ടെസ്റ്റിലെ നായക സ്ഥാനം മാത്രം രാജിവെച്ച്, ഏകദിനത്തിലും ട്വന്റി20യിലും സര്‍ഫ്രാസ് നായക സ്ഥാനത്ത് തുടരുമെന്നാണ് വിലയിരുത്തപ്പെട്ടത്.

ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ തന്നെ സര്‍ഫ്രാസിനെ നായക സ്ഥാനത്ത് നിന്നും മാറ്റണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. മിക്കി ആര്‍തറെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയെങ്കിലും സര്‍ഫ്രാസിനെ നായക സ്ഥാനത്ത് തുടരാന്‍ പിസിബി അനുവദിച്ചു. പക്ഷേ ലോകകപ്പിന് ശേഷവും സര്‍ഫ്രാസിന് ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com