രാഷ്ട്രീയക്കാര്‍ തങ്ങളുടെ വീട്ടുപടിക്കലേക്ക് കായിക താരങ്ങളെ എത്തിക്കുന്നുവെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ ബിഷന്‍ സിങ് ബേദി. മുന്‍പ് നമ്മള്‍ ബ്രിട്ടീഷുകാരുടെ അടിമകളായിരുന്നു എങ്കില്‍ ഇപ്പോള്‍ നമ്മളെ ഭരിക്കുന്നവരുടെ അടിമകളാണ്. ഈ അടിമത്വം നമ്മളെ വിട്ട് പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നായകത്വം പോവാന്‍ കാരണം പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്കയച്ച കത്താണെന്നും ബിഷന്‍ സിങ് ബേദി പറഞ്ഞു. ഓസ്‌ട്രേലിയയെ ആദ്യമായി നമ്മള്‍ തോല്‍പ്പിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇന്ദിരാ ഗാന്ധിയില്‍ നിന്നും അഭിനന്ദനം അറിയിച്ചുള്ള ടെലഗ്രാം ലഭിച്ചു. അതില്‍ ടീം മുഴുവന്‍ സന്തുഷ്ടരായി. പിന്നാലെ പാകിസ്ഥാന്‍ പരമ്പരയ്ക്കായി ഞങ്ങള്‍ പോയി. ചിക്കമംഗളൂരുവില്‍ ഇന്ദിര ജയിച്ചതായാണ് ഞങ്ങള്‍ക്ക് സന്ദേശം ലഭിച്ചത്.
അവിടെ വെച്ച് ഇന്ദിരാ ഗന്ധിക്ക് ഞാന്‍ സന്ദേശം അയച്ചു. എന്നാലത് തിരിച്ചടിച്ചു. രാഷ്ട്രീയ ലക്ഷ്യം വെച്ചായിരുന്നില്ല ആ ടെലഗ്രാം അയച്ചത്. പാകിസ്ഥാനില്‍ പരമ്പര ഞങ്ങള്‍ തോറ്റു. തിരികെ ബോംബെയിലേക്ക് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ ആരുമുണ്ടായില്ല. എന്ത് കാര്യത്തിനാണ് ടെലിഗ്രാം അയച്ചത് എന്ന ചോദ്യം ഉയര്‍ന്നു. ആ ടെലിഗ്രാം അയച്ചപ്പോള്‍ താന്‍ ടീമിന്റെ നായക സ്ഥാനത്ത് നിന്നും മാറ്റപ്പെട്ടിരുന്നു എന്നാണ് അറിഞ്ഞത്, ബിഷന്‍ സിങ് ബേദി പറയുന്നു.
ഫിറോസ് ഷാ കോട്‌ലയുടെ പേര് മാറ്റിയതിനെയും ബിഷന്‍ സിങ് ബേദി വിമര്‍ശിക്കുന്നു. മരിച്ചൊരു വ്യക്തിയെ കുറിച്ച് മോശം പറയാന്‍ താത്പര്യമില്ല. എന്നാല്‍ ജെയ്റ്റ്‌ലി ഡല്‍ഹി ക്രിക്കറ്റിന് വേണ്ടി എന്താണ് നല്‍കിയത് എന്ന് അദ്ദേഹം ചോദിക്കുന്നു. ഏതാനും നാളുകള്‍ക്ക് മുന്‍പ്, അര്‍ജുന അവാര്‍ഡ് പ്രഖ്യാപനത്തിലുള്ള സെലക്ഷന്‍ കമ്മറ്റിയില്‍ ഞാന്‍ അംഗമായിരുന്നു.
ആ വര്‍ഷം അവര്‍ പറഞ്ഞു, രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡും ഉണ്ടെന്ന്. രാജീവ് ഗാന്ധി നല്ല മനുഷ്യനായിരിക്കും. നല്ല രാഷ്ട്രീയക്കാരനും ആയിരുന്നിരിക്കും. എന്നാല്‍, ഇന്ത്യന്‍ കായിക മേഖലയ്ക്ക് എന്ത് സംഭാവനയാണ് രാജീവ് ഗാന്ധി നല്‍കിയത്. ചോദ്യങ്ങള്‍ ഉയര്‍ത്തി ഞാന്‍ എന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയതോടെ എന്നെ സെലക്ഷന്‍ കമ്മറ്റിയില്‍ നിന്ന് മാറ്റിയതായും അദ്ദേഹം പറയുന്നു.
വാങ്കഡെ, ചിന്നസ്വാമി, ചിദംബര സ്റ്റേഡിയം എന്നിവയൊന്നും ക്രിക്കറ്റ് താരങ്ങളുടെ പേരില്‍ ഉള്ളവയല്ല. സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡിന് ക്രിക്കറ്റ് താരത്തിന്റെ പേര് നല്‍കിയേക്കും. നിര്‍ഭാഗ്യകരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ