ന്യൂഡല്‍ഹി: ഗാര്‍ഹീക പീഡന പരാതിയില്‍ അറസ്റ്റ് വാറണ്ട് നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി സെപ്തംബര്‍ 12ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഇന്ത്യയുടെ വിന്‍ഡിസ് പര്യടനം കഴിഞ്ഞതിന് പിന്നാലെ യുഎസിലേക്ക് പോവുകയായിരുന്നു ഷമി.
ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹീക പീഡന പരാതിയില്‍ 15 ദിവസത്തിനുള്ളില്‍ കീഴടങ്ങാനാണ് കൊല്‍ക്കത്തയിലെ അലിപൊരേ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ സമയം ബിസിസിഐയുമായും, തന്റെ അഭിഭാഷകനുമായും ഷമി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ബിസിസിഐയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അറസ്റ്റ് വാറണ്ട് വന്നെങ്കിലും ചാര്‍ജ് ഷീറ്റ് ലഭിക്കുന്നത് വരെ ഷമിക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന നിലപാടാണ് ബിസിസിഐ എടുത്തത്. എന്നാല്‍, ഷമിക്ക് കേസില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കില്ലെന്ന് ഭാര്യ ഹസിന്‍ ജഹാന്‍ പറഞ്ഞു. നിയമത്തിന് മുന്‍പില്‍ ആസാറാം ബാപ്പു, റാം റഹിം എന്നിവര്‍ക്ക് കീഴടങ്ങേണ്ടി വന്നിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മുന്‍പില്‍ ഷമി ആരാണെന്നും ഹസിന്‍ ജഹാന്‍ ചോദിച്ചിരുന്നു.
ഒന്നര വര്‍ഷമായി ഞാന്‍ പോരാടുകയാണ്. പ്രതീക്ഷകളെല്ലാം അസ്തമിച്ചിരുന്നു. സാമ്പത്തികമായി എനിക്ക് കെട്ടുറപ്പില്ല. പിന്തുണയ്ക്കാനും ആരുമില്ല. പ്രതീക്ഷകളെല്ലാം അസ്തമിച്ച് നില്‍ക്കുമ്പോഴാണ് ഈ കോടതി വിധി വരുന്നത്. ഷമിക്കെതിരെ ഞാന്‍ ആരോപിച്ചതെല്ലാം സത്യമാണെന്ന് തെളിയിന്നുവെന്നും ഹസിന്‍ പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ