'പന്തില്‍ കൃത്രിമം നടത്താന്‍ കയ്യില്‍ സ്ട്രാപ്പ് ധരിച്ചു, ബിയര്‍ നുണഞ്ഞ് വാര്‍ണര്‍ പറഞ്ഞു'; കുക്കിന്റെ ആത്മകഥയില്‍ വെളിപ്പെടുത്തല്‍

വാര്‍ണര്‍ ഇങ്ങനെ പറയുന്നത് കേട്ട് സ്മിത്ത് പറഞ്ഞു, 'നീ അത് പറയാന്‍ പാടില്ലായിരുന്നു'
'പന്തില്‍ കൃത്രിമം നടത്താന്‍ കയ്യില്‍ സ്ട്രാപ്പ് ധരിച്ചു, ബിയര്‍ നുണഞ്ഞ് വാര്‍ണര്‍ പറഞ്ഞു'; കുക്കിന്റെ ആത്മകഥയില്‍ വെളിപ്പെടുത്തല്‍

ലണ്ടന്‍: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ നടത്തിയ പന്ത് ചുരണ്ടലിന്റെ പേരില്‍ പിടിക്കപ്പെടുന്നതിന് മുന്‍പും ഓസീസ് താരം പന്തില്‍ കൃത്രിമം നടത്താന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഇംഗ്ലണ്ട് മുന്‍ നായകന്‍ അലസ്റ്റിയര്‍ കുക്കിന്റെ ആത്മകഥയിലാണ് വാര്‍ണര്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതായി പറയുന്നത്. 

2017-18 ആഷസ് പരമ്പരയ്ക്ക് ശേഷം ഓസീസ് ടീമിലെ ചില താരങ്ങള്‍ക്കൊപ്പം തങ്ങള്‍ ബിയര്‍ കഴിച്ച് സൗഹൃദം പങ്കുവെച്ചിരുന്നു. ബിയര്‍ കുടിച്ച് ആഘോഷിക്കുന്നതിന് ഇടയില്‍ വാര്‍ണര്‍ പറഞ്ഞു, പന്തിന്റെ അവസ്ഥ മോശമാക്കുന്നതിന് വേണ്ടി കയ്യില്‍ താന്‍ സ്ട്രാപ്പ് ധരിച്ചുവെന്ന്. ഫസ്റ്റ് ക്ലാസ് മത്സരത്തിന് ഇടയിലാണ് താനിത് ചെയ്തത് എന്നും വാര്‍ണര്‍ പറഞ്ഞതായാണ് കുക്കിന്റെ ദി ഓട്ടോബയോഗ്രഫി എന്ന ബുക്കില്‍ പറയുന്നത്. വാര്‍ണര്‍ ഇങ്ങനെ പറയുന്നത് കേട്ട് സ്മിത്ത് പറഞ്ഞു, 'നീ അത് പറയാന്‍ പാടില്ലായിരുന്നു'. 

കേപ്ഡൗണ്‍ ടെസ്റ്റിന് ഇടയിലെ പന്ത് ചുരണ്ടലില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കിയത്. ബന്‍ക്രോഫ്റ്റിനോട് പന്തില്‍ കൃത്രിമം നടത്താന്‍ ആവശ്യപ്പെട്ടത് വാര്‍ണറാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇവരുടെ നീക്കത്തിന് ഒപ്പം നിന്നതാണ് സ്മിത്തിന് തിരിച്ചടിയായത്.

2018ലുണ്ടായ സാന്‍ഡ്‌പേപ്പര്‍ വിവാദം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ നല്ലതിലാണ് കലാശിച്ചത് എന്നും കുക്ക് തന്റെ ആത്മകഥയില്‍ എഴുതുന്നു. ഏത് വിധേനയും ജയിക്കുക എന്ന സംസ്‌കാരമല്ല ഓസ്‌ട്രേലിയന്‍ ജനത ആഗ്രഹിക്കുന്നത് എന്ന് ഈ സംഭവത്തോടെ അവര്‍ക്ക് ബോധ്യപ്പെട്ടു. ഇംഗ്ലണ്ടിന് വേണ്ടി 161 ടെസ്റ്റുകള്‍ കളിച്ച് 12472 റണ്‍സ് തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്ത കുക്കിന്റെ ആത്മകഥ സെപ്തംബര്‍ 5നാണ് പ്രസിദ്ധീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com