ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് മികച്ച താരം. ക്രിസ്റ്റ്യാനോയേയും, ലിവര്‍പൂള്‍ പ്രതിരോധനിരതാരം വാന്‍ഡൈക്കിനേയും മറികടന്നാണ് മെസിയുടെ നേട്ടം. ഇത് ആറാം വട്ടമാണ് മെസി ഫിഫയുടെ ബെസ്റ്റ് പ്ലേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. ബാഴ്‌സയെ ലാ ലിഗ കിരീടത്തിലേക്ക് കഴിഞ്ഞ സീസണില്‍ മെസി എത്തിച്ചിരുന്നു. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് എത്തിച്ച യർഗ്ഗൻ ക്ലോപ്പാണ് മികച്ച പരിശീലകന്‍. ലിവര്‍പൂളിന്റെ ആലിസണ്‍ ബെക്കര്‍ മികച്ച ഗോള്‍കീപ്പറും. അമേരിക്കയുടെ മേഗന്‍ റെപിനോയാണ് മികച്ച വനിതാ താരം.
ചാമ്പ്യന്‍സ് ലീഗിലും, നേഷന്‍സ് ലീഗിലും പുറത്തെടുത്ത മികവിലൂടെയാണ് വാന്‍ഡൈക്ക് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിലും ചരിത്രം തീര്‍ക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. യുവേഫയുടെ മികച്ച താരമായതിന് പിന്നാലെ ക്രിസ്റ്റ്യാനോയ്ക്കും മെസിക്കും വലിയ ഭീഷണിയാണ് വാന്‍ഡൈക്ക് ഫിഫ പുരസ്‌കാരത്തിനായുള്ള പോരിലും മുന്‍പില്‍ വെച്ചത്.
മികച്ച ഗോളിനുള്ള പുരസ്‌കാരം മെസിയെ മറികടന്ന് ഡാനിയല്‍ സോറി സ്വന്തമാക്കി. ഹംഗേറിയന്‍ ലീഗില്‍ ഫെഹ്‌റവര്‍ എഫ്‌സിക്ക് വേണ്ടി നേടിയ ബൈസിക്കിള്‍ കിക്കാണ് സൂപ്പര്‍ താരങ്ങളുടെ ഗോളുകളെ മറികടന്ന് പുഷ്‌കാസ് അവാര്‍ഡ് നേടിയെടുത്തത്. പകരക്കാരനായി ക്രീസിലേക്കെത്തി മിനിറ്റുകള്‍ പിന്നിടുന്നതിന് മുന്‍പായിരുന്നു ഡാനിയന്‍ സോറിയുടെ വണ്ടര്‍ ഗോള്‍.
ചാമ്പ്യന്‍സ് ലീഗും, കോപ്പ അമേരിക്കയും ജയിച്ചാണ് ആലിസണ്‍ ബെക്കര്‍ മികച്ച ഗോള്‍ കീപ്പര്‍ എന്ന നേട്ടത്തിലേക്കെത്തിയത്. ടോട്ടന്നാം പരിശീലകനെ പിന്നിലാക്കിയാണ് ക്ലോപ്പ് പുരസ്‌കാരം നേടിയത്. സാറി വാന്‍ഡര്‍ വാലാണ് മികച്ച വനിതാ ഗോള്‍ കീപ്പര്‍.
ഫിഫയുടെ 2019 പുരുഷ ലോക ഇലവനേയും പ്രഖ്യാപിച്ചു. ആലിസണ്‍ ബെക്കര്‍, ഡി ലിജ്റ്റ്, സെര്‍ജിയോ റാമോസ്, വിര്‍ജില്‍ വാന്‍ഡൈക്ക്, മാഴ്‌സെലോ, ലുക്കാ മോഡ്രിച്ച്, ഫ്രെങ്കി ഡെ ജോങ്, കില്യണ്‍ എംബാപ്പെ, മെസി, ഹസാര്‍ഡ്, ക്രിസ്റ്റ്യാനോ എന്നിവരാണ് ലോക ഇലവനില്‍ ഇടംനേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ