'വിദ്യാസമ്പന്നര്‍ക്ക്‌ ജോഗിങ്ങിന്‌ ഇറങ്ങാം, എന്നിട്ടാണ്‌ ഒരു സമുദായത്തെ വൈറസ്‌ പടര്‍ത്തിയെന്ന പേരില്‍ വിമര്‍ശിക്കുന്നത്‌': ജ്വാല ഗുട്ട

വടക്ക്‌ കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിക്ക്‌ നേരെ ആളുകള്‍ തുപ്പുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ടു. ഇത്‌ വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ്‌
'വിദ്യാസമ്പന്നര്‍ക്ക്‌ ജോഗിങ്ങിന്‌ ഇറങ്ങാം, എന്നിട്ടാണ്‌ ഒരു സമുദായത്തെ വൈറസ്‌ പടര്‍ത്തിയെന്ന പേരില്‍ വിമര്‍ശിക്കുന്നത്‌': ജ്വാല ഗുട്ട


ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക്‌ നേരെയുണ്ടാവുന്ന വംശീയ അധിക്ഷേപങ്ങളെ വിമര്‍ശിച്ച്‌ ബാഡ്‌മിന്റണ്‍ താരം ജ്വാല ഗുട്ട. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്‌ തന്നെയിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പലരും വിളിക്കുന്നത്‌ 'ഹാഫ്‌ കൊറോണ' എന്നാണെന്നും താരം പറയുന്നു.

വടക്ക്‌ കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിക്ക്‌ നേരെ ആളുകള്‍ തുപ്പുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ടു. ഇത്‌ വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ്‌. ഇതിനെതിരെയെല്ലാം പ്രതികരിക്കേണ്ടത്‌ എന്റെ ഉത്തരവാദിത്വമാണ്‌. കഴിഞ്ഞ 10 വര്‍ഷത്തിന്‌ ഇടയിലാണ്‌ സമൂഹമാധ്യമങ്ങള്‍ വളര്‍ന്നത്‌. ഈ പത്ത്‌ വര്‍ഷത്തിന്‌ ഇടയില്‍ ഇതുപോലെ ആക്രമണോത്സുകതകളാണ്‌ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്‌ എന്നും ജ്വാല ഗുട്ട പറഞ്ഞു.

വംശീയ വിദ്വേഷം, ട്രോളിങ്‌, മറ്റുള്ളവരെ ഇകഴ്‌ത്തി കാണിക്കല്‍ എന്നിവയൊന്നുമില്ലാതിരുന്ന തലമുറയില്‍പ്പെട്ടതാണ്‌ ഞാന്‍. എന്റെ മുഖത്ത്‌ നോക്കി പറയാന്‍ ധൈര്യമില്ലാത്ത ആളുകളാണ്‌ സമൂഹമാധ്യമങ്ങളില്‍ വന്ന്‌ ഇങ്ങനെയെല്ലാം ചെയ്യുന്നത്‌. എന്റെ കുട്ടിക്കാലത്ത്‌ ആളുകള്‍ എന്നെ ചിങ്കി എന്ന്‌ വിളിച്ചിരുന്നു.ചൈനക്കാരിയെ പോലെ ഇരിക്കുന്നു എന്നതിനാലാണ്‌ അതെന്നാണ്‌ ഞാന്‍ കരുതിയത്‌. എന്നാല്‍ അങ്ങനെയായിരുന്നില്ല.

നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഭാഗങ്ങളിലേക്ക്‌ യാത്ര ചെയ്‌തപ്പോഴാണ്‌ എനിക്ക്‌ മനസിലായത്‌ അവരെല്ലാം എന്നെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു എന്ന്‌. ഞങ്ങളെയൊന്നും ഇന്ത്യക്കാരായി അംഗീകരിക്കുന്നില്ല എന്ന്‌ ബോധ്യമായി. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നവരെ ഇനിയും അതിന്‌ അനുവദിച്ചുകൂട. ഇതും ഒരു കുറ്റകൃത്യമാണെന്ന്‌ ജ്വാല ഗുട്ട പറഞ്ഞു.

ഇന്ത്യയില്‍ വൈറസ്‌ പടരാന്‍ കാരണമായെന്ന്‌ പറഞ്ഞ്‌ ഒരു വിഭാഗത്തിനെതിരെ വാളെടുക്കുന്നവരേയും ജ്വാല വിമര്‍ശിക്കുന്നു. ലോക്ക്‌ഡൗണിന്‌ ഇടയില്‍ ജോഗിങ്ങിനായി ഇറങ്ങുന്ന വിദ്യാസമ്പന്നരുണ്ട്‌. അവര്‍ തന്നെയാണ്‌ ഒരു വിഭാഗത്തെ വൈറസ്‌ പടരുന്നതിന്‌ കാരണമായെന്ന്‌ പറഞ്ഞ്‌ വിമര്‍ശിക്കുന്നത്‌. വീട്ടിലിരിക്കാതെ സിറ്റി മുഴുവന്‍ ജോഗിങ്‌ പാര്‍ക്ക്‌ ആക്കുകയാണ്‌ ഇവര്‍. അത്‌ തെറ്റാണെന്നും ജ്വാല പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com