ചണ്ഡീഗഡ്: ലോക്ക്ഡൗൺ ലംഘിച്ച് കാറുമായി പുറത്തിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം റിഷി ധവാന് പിഴ ചുമത്തി. ഹിമാചൽ പൊലീസാണ് താരത്തിന് പിഴ ചുമത്തിയത്. സ്വകാര്യ വാഹനത്തിൽ ബാങ്കിൽ പോയി മടങ്ങുമ്പോഴാണ് റിഷി ധവാനെ പൊലീസ് തടഞ്ഞത്. ലോക്ക്ഡൗൺ ലംഘിച്ച കുറ്റത്തിന് 500 രൂപയാണ് പിഴ ചുമത്തിയത്.
അവശ്യ സാധനങ്ങൾ വാങ്ങാനായി ആളുകൾക്ക് സർക്കാർ ഇളവ് അനുവദിച്ചിട്ടുള്ള പത്ത് മണി മുതൽ ഒരു മണി വരെയുള്ള സമയത്തു തന്നെയാണ് റിഷി ധവാൻ ബാങ്കിലേക്ക് പോയത്. എന്നാൽ സ്വകാര്യ വാഹനം ഉപയോഗിക്കുമ്പോൾ കൈയിൽ കരുതേണ്ട പാസ് ഇല്ലായിരുന്നു. ഇതോടെയാണ് റിഷി ധവാന് പിഴയൊടുക്കേണ്ടി വന്നത്.
കഴിഞ്ഞ മാർച്ച് 30ന് റിഷി ധവാൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ലോക്ക്ഡൗൺ ലംഘിച്ചതിന് പിഴയൊടുക്കേണ്ടി വന്നത്. ഇന്ത്യക്കായി മൂന്ന് ഏകദിനങ്ങളും ഒരു ടി20യും റിഷി ധവാൻ കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ് ടീമുകൾക്കു വേണ്ടിയും കളിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ