ലണ്ടൻ: മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ബലി പെരുന്നാൾ ആഘോഷിച്ച പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ആരാധകർ. സാമൂഹിക മാധ്യമങ്ങളിൽ ആഘോഷത്തിന്റെ ചിത്രങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് ആരാധകർ പാക് താരങ്ങൾ മാസ്ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും ചൂണ്ടിക്കാണിച്ചത്.
ഇംഗ്ലണ്ട് പര്യടനത്തിലുള്ള പാക് താരങ്ങൾ മാഞ്ചസ്റ്ററിലാണ് പെരുന്നാൾ ആഘോഷിച്ചത്. ആഘോഷ സമയത്ത് പാക് താരങ്ങൾ മാസ്ക് ധരിച്ചിട്ടില്ല. സാമൂഹിക അകലം പാലിക്കാതെ എല്ലാവരും കൂടിച്ചേർന്നാണ് നിൽക്കുന്നത്.
കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ട്, പാകിസ്ഥാൻ ടീമുകളിലെ താരങ്ങൾ ഐസിസിയുടെ മാർഗ നിർദേശങ്ങൾ അനുസരിച്ചു വേണം ഗ്രൗണ്ടിനുള്ളിലും പുറത്തും പെരുമാറേണ്ടത്. എന്നാൽ ഐസിസിയുടെ നിയന്ത്രങ്ങൾ ലംഘിച്ചായിരുന്നു പാക് താരങ്ങളുടെ ആഘോഷമെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഇംഗ്ലണ്ടിൽ പരിശീലനത്തിനുള്ള പാക് താരങ്ങൾ നിയന്ത്രണങ്ങൾ പിന്തുടർന്നാണ് ഇതുവരെ പെരുമാറിയത്. ആഘോഷ സമയത്ത് ഇളവുകൾ അനുവദിച്ചതായിരിക്കാം എന്നും ചില ആരാധകർ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് അഞ്ചിന് മാഞ്ചസ്റ്ററിൽ ആദ്യ ടെസ്റ്റ് മത്സരം നടക്കും. മൂന്ന് വീതം ടെസ്റ്റും ടി20 മത്സരങ്ങളുമാണ് പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ