ഇംഗ്ലണ്ട് 219ന് പുറത്ത്; പാകിസ്ഥാന് ലീഡ്; ഷാന്‍ മസൂദ് സംപൂജ്യനായി മടങ്ങി

ഇംഗ്ലണ്ട് 219ന് പുറത്ത്; പാകിസ്ഥാന് ലീഡ്; ഷാന്‍ മസൂദ് സംപൂജ്യനായി മടങ്ങി
ഇംഗ്ലണ്ട് 219ന് പുറത്ത്; പാകിസ്ഥാന് ലീഡ്; ഷാന്‍ മസൂദ് സംപൂജ്യനായി മടങ്ങി

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ 326 റണ്‍സെടുത്ത പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന്റെ പോരാട്ടം 219 റണ്‍സില്‍ അവസാനിച്ചു. 107 റണ്‍സിന്റെ ലീഡുമായി പാകിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി. 

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച് ടീമിനെ 300 കടത്തിയ ഷാന്‍ മസൂദ് രണ്ടാം ഇന്നിങ്‌സില്‍ സംപൂജ്യനായി മടങ്ങി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന്‍ നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് റണ്ണുമായി ആബിദ് അലിയും റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയുമാണ് ക്രീസില്‍. 

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ യാസിര്‍ഷ, രണ്ട് വീതം വിക്കറ്റുകള്‍ പിഴുത മുഹമ്മദ് അബ്ബാസ്, ഷദബ് ഖാന്‍ എന്നിവരുടെ മികവാണ് ഇംഗ്ലണ്ടിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. ഷഹീന്‍ അഫ്രീദി, നസീം ഷ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

62 റണ്‍സെടുത്ത ഒലി പോപാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മധ്യനിരയില്‍ ജോസ് ബട്‌ലര്‍ 38 റണ്‍സുമായി പിടിച്ചു നിന്നു. വലറ്റത്തിറങ്ങി 25 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 29 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സ്റ്റുവര്‍ട്ട് ബ്രോഡാണ് ഇംഗ്ലീഷ് സ്‌കോര്‍ 200 കടത്തിയത്. 

റോറി ബേണ്‍സ് (നാല്), ഡോം സിബ്‌ലി (എട്ട്), ജോ റൂട്ട് (14), ബെന്‍ സ്‌റ്റോക്‌സ് (പൂജ്യം) എന്നിവര്‍ തുടക്കത്തില്‍ തന്നെ മടങ്ങി. ക്രിസ് വോക്‌സ് (19), ബെസ് (ഒന്ന്), ജോഫ്രെ ആര്‍ച്ചര്‍ (16), ആന്‍ഡേഴ്‌സന്‍ (ഏഴ്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ന്നു പോയ ഇംഗ്ലണ്ടിനെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഒലി പോപ് ജോസ് ബട്‌ലര്‍ സഖ്യമാണ് 100 കടത്തിയത്. മൂന്നാം ദിനത്തില്‍ ഒലി പോപിനെ മടക്കി നസീം ഷാ ഈ കൂട്ടുകെട്ട് പൊളിച്ചതോടെയാണ് ഇംഗ്ലണ്ട് വീണ്ടും പരുങ്ങലിലായത്.

നേരത്തെ സെഞ്ച്വറിയുമായി തിളങ്ങിയ ഷാന്‍ മസൂദ് (156) ഉജ്ജ്വലമായി ബാറ്റ് വീശിയാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബാബര്‍ അസം (69), ഷദബ് ഖാന്‍ (45) എന്നിവരും തിളങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com