ഗാര്‍ഡിയോളയുമായി സംസാരിച്ച് മെസി, ഒരുപടി മുന്‍പേ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; പോരിലേക്ക് പിഎസ്ജിയും ഇന്റര്‍ മിലാനും

മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തുന്നത് സംബന്ധിച്ച് ഗാര്‍ഡിയോളയുമായി മെസി സംസാരിച്ചതായാണ് സൂചനകള്‍
ഗാര്‍ഡിയോളയുമായി സംസാരിച്ച് മെസി, ഒരുപടി മുന്‍പേ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; പോരിലേക്ക് പിഎസ്ജിയും ഇന്റര്‍ മിലാനും

ബാഴ്‌സ: ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നതായി ബാഴ്‌സ അധികൃതരെ മെസി അറിയിച്ചതിന് പിന്നാലെ എങ്ങോട്ടാവും സുപ്പര്‍ താരം ഇനി ചേക്കേറുക എന്ന ചര്‍ച്ചയും ആരംഭിച്ചു കഴിഞ്ഞു. ടീമിലെ നിങ്ങളുടെ പ്രത്യേകാവകാശങ്ങള്‍ അവസാനിച്ചതായി മെസിയോട് സംസാരിക്കവെ കോമാന്‍ പറഞ്ഞതായും, ഇത് മെസിയെ കൂടതല്‍ അസ്വസ്ഥപ്പെടുത്തിയെന്നുമാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തുന്നത് സംബന്ധിച്ച് ഗാര്‍ഡിയോളയുമായി മെസി സംസാരിച്ചതായാണ് സൂചനകള്‍. എന്നാല്‍ മെസിയുടെ ട്രാന്‍സ്ഫര്‍ ഏജന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞതായും സൂചനയുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം പിഎസ്ജിയും, ഇന്റര്‍ മിലാനും മെസിക്ക് വേണ്ടി ഇറങ്ങി കഴിഞ്ഞുവെന്നാണ് സ്പാനിഷ് മാധ്യമമായ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നെയ്മര്‍ക്കും, എംബാപ്പെയ്ക്കും ഒപ്പം ലീഗ് വണ്ണില്‍ കളിക്കാന്‍ മെസിക്ക് താത്പര്യമുണ്ടെന്നാണ് സ്‌പോര്‍ടിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്റര്‍ മിലാനും മെസിയുടെ ഏജന്റിനോടും, പിതാവിനോടും ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സൂചന. 

ഫ്രീ ട്രാന്‍സ്ഫര്‍ ആയി മെസിയെ പോവാന്‍ ബാഴ്‌സ അനുവദിക്കുമോ എന്ന ചോദ്യത്തിനാണ് ഉത്തരമാവേണ്ടത്. എപ്പോള്‍ വേണമെങ്കിലും ക്ലബ് വിടാമെന്ന തന്റെ കരാറിലെ വ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് മെസിയുടെ നിലപാട്. കാരണം സീസണ്‍ അവസാനിച്ചത് മെയില്‍ അല്ല, ഓഗസ്റ്റിലാണ്...എന്നാല്‍ ഇഷ്ടമുള്ളപ്പോള്‍ ക്ലബ് വിടാമെന്ന വ്യവസ്ഥ കഴിഞ്ഞ ജൂണില്‍ അവസാനിച്ചതായാണ് ക്ലബിന്റെ വാദം. 

നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മെസി ചേക്കേറാനുള്ള സാധ്യതകളാണ് ശക്തം. ബാഴ്‌സയില്‍ മെസി കൂടുതല്‍ നേട്ടം കൊയ്തത് ഗാര്‍ഡിയോളയ്ക്ക് കീഴിലായിരുന്നു. 2008-12 സമയം മൂന്ന് ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ് ബാഴ്‌സ നേടിയത്. മൂന്ന് വട്ടം ലാ ലീഗ കിരീടത്തിലും മുത്തമിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com