തൃശൂർ: ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ഗോൾകീപ്പർ ഫ്രാൻസിസ് ഇഗ്നേഷ്യസ് (56) അന്തരിച്ചു. ബെംഗളൂരു ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) ഉദ്യോഗസ്ഥനായ അദ്ദേഹം ജോലിക്കിടെ ഹൃദയാഘാതം അനുഭവിച്ചതിനെത്തിടർന്നാണ് മരിച്ചത്. മൃതദേഹം രാത്രി തൃശൂരിലെത്തിച്ചു. സംസ്കാരം നാളെ 10മണിക്ക് പുത്തൻപള്ളി സെമിത്തേരിയിൽ നടക്കും.
മിസ്റ്റർ ഡിപ്പൻഡബിൾ എന്ന വിശേഷണത്തിനുടമയായ ഫ്രാൻസിസ് ഇഗ്നേഷ്യസ് വിക്ടർ മഞ്ഞിലയ്ക്കു ശേഷം ഇന്ത്യൻ ഗോൾവലയ്ക്കു കേരളം സമ്മാനിച്ച കാവലാളാണ്. 1992ൽ കൊച്ചിയിലും ചെന്നൈയിലുമായി ബ്രസീൽ സാവോ പോളോ ടീമിനെതിരെ നടന്ന രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായിരുന്നു ഫ്രാൻസിസ്. ഐടിഐയ്ക്കു വേണ്ടി 2000 വരെ ഫെഡറേഷൻ കപ്പ്, ഡ്യുറാൻഡ് കപ്പ്, സിക്കിം ഗോൾഡ് കപ്പ്, ഭൂട്ടാൻ കിങ് കപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ ഗ്ലൗസണിഞ്ഞു. ഐടിഐ 1993ൽ ബെംഗളൂരുവിൽ സ്റ്റാഫോർഡ് കപ്പ് ജേതാക്കളായപ്പോൾ ടീം ക്യാപ്റ്റനായിരുന്നു ഫ്രാൻസിസ്.
തൃശൂർ മിഷൻ ക്വാർട്ടേഴ്സ് ആലപ്പാട്ട് ചൊവ്വൂക്കാരൻ റോസ് വില്ലയിൽ പരേതനായ സി എൽ ഇഗ്നേഷ്യസിന്റെ മകനാണ്. മാതാവ്: റോസി. ഭാര്യ: ബിന്ദു ഫ്രാൻസിസ്. മക്കൾ: ഇഗ്നേഷ്യസ്, ഡെയ്നി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ