പനാജി: ഐഎസ്എല്ലിൽ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഒഡിഷ എഫ്സിയെ തകർത്ത് മുംബൈ സിറ്റി എഫ്സി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുംബൈയുടെ തകർപ്പൻ ജയം. സീസണിൽ മുംബൈയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായി അവർ പട്ടികയിൽ ഒന്നാമത് നിൽക്കുന്നു.
ആദ്യ പകുതിയിൽ തന്നെ മുംബൈ രണ്ട് ഗോളുകളും വലയിലാക്കി. 30ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബർത്തലോമു ഓഗ്ബച്ചെയും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റൗളിൻ ബോർഗസുമാണ് മുംബൈക്കായി സ്‌കോർ ചെയ്തത്. ഒഡിഷയെ തീർത്തും നിഷ്പ്രഭരാക്കിയായിരുന്നു മുംബൈ ജയം സ്വന്തമാക്കിയത്.
ബോക്‌സിൽ വെച്ച് ഒഡിഷ ഡിഫൻഡർ ശുഭം സാരംഗിയുടെ കൈയിൽ പന്ത് തട്ടിയതിനായിരുന്നു മുംബൈക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത ഓഗ്ബച്ചെ പന്ത് അനായാസം വലയിലെത്തിച്ചു. 45ാം മിനിറ്റിൽ ഹെഡ്ഡറിലൂടെയായിരുന്നു റൗളിൻ ബോർഗസിന്റെ ഗോൾ. ബിപിൻ സിങ്ങിന്റെ ക്രോസ് ബോക്‌സിലേക്ക് വന്നപ്പോൾ ഓടിക്കയറിയ ബോർഗസ് പന്ത് വലയിലെത്തിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ