ഫത്തോർഡ: ഐഎസ്എല്ലിൽ ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ രണ്ടിനെതിരേ നാലുഗോളുകൾക്ക് തകർത്ത് ബെംഗളൂരു എഫ്സി. ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ തോൽവിയാണിത്. സീസണിൽ അഞ്ചുമത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഒരു വിജയം പോലും ടീമിന് നേടാനായില്ല. മൂന്നു തോൽവികളും രണ്ടു സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.
ഇന്നത്തെ മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ബ്ലാസ്റ്റേഴ്സാണെങ്കിലും പ്രതിരോധത്തിൽ വന്ന പാളിച്ചകൾ പിന്നീട് വിനയായി. ബെംഗളൂരു എഫ്സിക്കായി ക്ലെയിറ്റൺ സിൽവ, ക്രിസ്റ്റ്യൻ ഒപ്‌സെത്ത്. ഡിമാസ് ഡെൽഗാഡോ, നായകൻ സുനിൽ ഛേത്രി എന്നിവർ സ്‌കോർ ചെയ്തപ്പോൾ ബ്ലാസ്‌റ്റേഴ്‌സിനായി കെ.പി.രാഹുൽ,ജോർദാൻ മറെ എന്നിവർ ഗോൾ നേടി.
കളി തുടങ്ങി 17-ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. മലയാളി താരം കെ പി രാഹുലാണ് ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചത്. 28-ാം മിനിട്ടിൽ ക്ലെയിറ്റൺ സിൽവ സിൽവയിലൂടെ ബെംഗളൂരു സമനില ഗോൾ കണ്ടെത്തി. 51-ാം മിനിട്ടിൽ ബെംഗളൂരു വീണ്ടും സ്‌കോർ ചെയ്തു. ക്രിസ്റ്റ്യൻ ഒപ്‌സത്താണ് ഗോൾ നേടിയത്. തൊട്ടുപിന്നാലെ 53-ാം മിനിട്ടിൽ ബെംഗളൂരു വീണ്ടും സ്‌കോർ ചെയ്തു. ഡിമാസാണ് ബെംഗളൂരുവിനായി ഗോൾവല കുലുക്കിയത്. ബ്ലാസ്‌റ്റേഴ്‌സ് 61-ാം മിനിട്ടിൽ രണ്ടാം ഗോൾ കണ്ടെത്തിയെങ്കിലും 65-ാം മിനിട്ടിൽ വീണ്ടും ബെംഗളൂരു സ്‌കോർ ചെയ്തതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലായി. ബെംഗളൂരുവിന്റെ ഡിമാസ് ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ