ഇഞ്ചോടിച്ച് പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഹൈദരാബാദ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇഞ്ചോടിച്ച് പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി
ഗോളടിച്ചതിന് ഹൈദരാബാദിന്റെ വിജയാഹ്ളാദം/ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ട്വിറ്റര്‍ ചിത്രം
ഗോളടിച്ചതിന് ഹൈദരാബാദിന്റെ വിജയാഹ്ളാദം/ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ട്വിറ്റര്‍ ചിത്രം

മുര്‍ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇഞ്ചോടിച്ച് പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഹൈദരാബാദിന്റെ വിജയം. ഇരട്ട ഗോളുകളുമായി അരിഡാനെ സന്റാനയാണ് ഹൈദരാബാദിനായി തിളങ്ങിയത്. ഹാളിചരണ്‍ നര്‍സാരിയാണ് ശേഷിച്ച ഒരു ഗോള്‍ നേടിയത്. ജാക്വസ് മഗോമയാണ് ഈസ്റ്റ് ബംഗാളിന്റെ രണ്ടു ഗോളുകളും നേടിയത്. 

26-ാം മിനിറ്റില്‍ ജാക്വസ് മഗോമയിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ ചരിത്രത്തിലെ ആദ്യ ഗോളായിരുന്നു ഇത്. ആന്തണി പില്‍കിങ്ടണ്‍ നല്‍കിയ ത്രൂ ബോള്‍ സ്വീകരിച്ച മാറ്റി സ്‌റ്റെയ്ന്‍മാന്‍ ഉടന്‍ തന്നെ അത് മഗോമയ്ക്ക് പാസ് ചെയ്തു. മഗോമ ഹൈദരാബാദ് ഗോള്‍കീപ്പര്‍ സുബ്രതാ പോളിനെ കബളിപ്പിച്ച് വലയിലാക്കി. ഒരു ഗോള്‍ ലീഡുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ ബംഗാളിനെ ഹൈദരാബാദ് നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

15 സെക്കന്‍ഡുകള്‍ക്കുള്ളില്‍ രണ്ടു ഗോളുകളാണ് ഹൈദരാബാദ് ഈസ്റ്റ് ബംഗാളിന്റെ വലയിലെത്തിച്ചത്. 56-ാം മിനിറ്റില്‍ യാസിറിന്റെ ഉഗ്രന്‍ ഫ്രീ കിക്കില്‍ നിന്ന് അരിഡാനെ സന്റാനയാണ് ഹൈദരാബാദിന് ഒപ്പമെത്തിച്ചത്. യാസിറിന്റെ ഫ്രീ കിക്കില്‍ ചെറുതായൊന്ന് തലവെയ്‌ക്കേണ്ട കാര്യമേ സന്റാനയ്ക്കുണ്ടായിരുന്നുള്ളൂ. 

ആദ്യ ഗോള്‍ നേടി 15 സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഹൈദരാബാദ് രണ്ടാം ഗോളും നേടി. ജാക്വസ് മഗോമയില്‍ നിന്ന് പന്ത് റാഞ്ചിയ മുഹമ്മദ് യാസിര്‍ തന്നെയാണ് രണ്ടാം ഗോളിനും പിന്നില്‍. സന്റാനയാണ് ഗോള്‍ വലയിലാക്കിയത്. പിന്നാലെ 68-ാം മിനിറ്റില്‍ ഹൈദരാബാദ് മൂന്നാം ഗോളും സ്വന്തമാക്കി. യുവതാരം ലിസ്റ്റന്‍ കൊളാകോയുടെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ ലിസ്റ്റന്‍ രണ്ട് ഈസ്റ്റ് ബംഗാള്‍ താരങ്ങളെ മനോഹരമായി ഡ്രിബിള്‍ ചെയ്ത് മുന്നോട്ടുകയറി നല്‍കിയ പാസ് വലയിലേക്ക് തിരിച്ചുവിടേണ്ട കാര്യമേ ഹാളിചരണ്‍ നര്‍സാരിക്ക് ഉണ്ടായിരുന്നുള്ളൂ.

81-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടിയ മഗോമ ഹൈദരാബാദിന് വെല്ലുവിളി ഉയര്‍ത്തി. പില്‍ക്കിങ്ടണ്‍ എടുത്ത ഫ്രീ കിക്ക് ഒരു ഹെഡറിലൂടെ മഗോമ വലയിലെത്തിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com