പ്രോട്ടോക്കോളിനെ കുറിച്ച് അറിയില്ലായിരുന്നു; അറസ്റ്റിലായ സംഭവത്തില്‍ സുരേഷ് റെയ്‌ന

സുഹൃത്തിന്റെ ക്ഷണം സ്വീകരിക്കുക മാത്രമാണ് റെയ്‌ന ചെയ്തത് എന്ന് റെയ്‌ന പറഞ്ഞു
സുരേഷ് റെയ്‌ന/ഫയല്‍ ചിത്രം
സുരേഷ് റെയ്‌ന/ഫയല്‍ ചിത്രം

മുംബൈ: മുംബൈയിലെ നിശാ ക്ലബില്‍ നടന്ന റെയ്ഡില്‍ അറസ്റ്റിലായ സംഭവത്തില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ഭാഗത്ത് നിന്ന് വിശദീകരണം. സുഹൃത്തിന്റെ ക്ഷണം സ്വീകരിക്കുക മാത്രമാണ് റെയ്‌ന ചെയ്തത് എന്ന് റെയ്‌ന പറഞ്ഞു. 

ഒരു ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മുംബൈയില്‍ എത്തിയത്. ഷൂട്ട് വൈകി. പിന്നാലെ ഒരു സുഹൃത്ത് അത്താഴത്തിന് ക്ഷണിച്ചു. പ്രാദേശിക നിയന്ത്രണങ്ങളേയും സമയക്രമങ്ങളേയും കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അധികാരികള്‍ അക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ തന്നെ റെയ്‌ന നടപടി ക്രമങ്ങള്‍ അനുസരിക്കാന്‍ തയ്യാറായതായും റെയ്‌നയുടെ അടുത്ത വൃത്തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

സംഭവത്തില്‍ റെയ്‌ന ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. നിയമങ്ങള്‍ പാലിക്കുന്നതില്‍ എപ്പോഴും ശ്രദ്ധ കൊടുക്കുന്ന അദ്ദേഹം തുടര്‍ന്നും ആ സമീപനം തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള ഡ്രാഗന്‍ഫ്‌ളൈ ക്ലബില്‍ വെച്ചാണ് സുരേഷ് റെയ്‌ന ഉള്‍പ്പെടെ 34 പേര്‍ അറസ്റ്റിലാവുന്നത്. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ക്ലബ് പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് സഹര്‍ പൊലീസ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായ സുരേഷ് റെയ്‌ന ഉള്‍പ്പെടെയുള്ളവരെ പിന്നാലെ ജാമ്യത്തില്‍ വിട്ടതായും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com