ബോക്‌സിങ് ഡേ ടെസ്റ്റ്; ഓസ്‌ട്രേലിയയെ 195ന് ചുരുട്ടിക്കെട്ടി ഇന്ത്യ; ബൂമ്രയ്ക്ക് നാല് വിക്കറ്റ്‌ 

അഡ്‌ലെയ്ഡിലെ നാണക്കേടില്‍ നിന്നും ആത്മവിശ്വാസം നല്‍കുന്ന തിരിച്ചു വരവ് നടത്താന്‍ മെല്‍ബണില്‍ ബൗളര്‍മാര്‍ ഇന്ത്യക്ക് വഴിയൊരുക്കി
മെല്‍ബണില്‍ ഓസ്‌ട്രേലിയയുടെ വിക്കറ്റ് വീണത് ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: എപി
മെല്‍ബണില്‍ ഓസ്‌ട്രേലിയയുടെ വിക്കറ്റ് വീണത് ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: എപി

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഓസ്‌ട്രേലിയയെ ഓള്‍ ഔട്ട് ആക്കി ഇന്ത്യ. 72.3 ഓവറില്‍ 195 റണ്‍സിനാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ഇന്ത്യ ചുരുട്ടി കെട്ടിയത്. അഡ്‌ലെയ്ഡിലെ നാണക്കേടില്‍ നിന്നും ആത്മവിശ്വാസം നല്‍കുന്ന തിരിച്ചു വരവ് നടത്താന്‍ മെല്‍ബണില്‍ ബൗളര്‍മാര്‍ ഇന്ത്യക്ക് വഴിയൊരുക്കി. 

ബൂമ്ര നാല് വിക്കറ്റും, അശ്വിന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍, കമിന്‍സിനെ പുറത്താക്കി രവീന്ദ്ര ജഡേജ വിക്കറ്റും നേടി, ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സിനും തിരശീലയിട്ടു. 

ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. ചായയ്ക്ക് തൊട്ടുമുന്‍പ് ലാബുഷെയ്‌നിനെ മടക്കി ഇന്ത്യക്ക് ആശ്വാസമേകിയ മുഹമ്മദ് സിറാജ്, ചായയ്ക്ക് പിന്നാലെ കാമറൂണ്‍ ഗ്രീനിനേയും മടക്കി. 

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയയെ തേടി സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് ആയപ്പോള്‍ തന്നെ പ്രഹരമെത്തിയിരുന്നു. റണ്‍സ് എടുക്കും മുന്‍പ് ജോ ബേണ്‍സിനെ കൂടാരം കയറ്റുകയായിരുന്നു ബൂമ്ര. മാത്യു വേഡിനേയും, സ്റ്റീവ് സ്മിത്തിനേയും തുടരെ മടക്കി ഓസ്‌ട്രേലിയയെ വലിയ സമ്മര്‍ദത്തിലേക്ക് അശ്വിന്‍ തള്ളിവിട്ടു. 

92 പന്തില്‍ നിന്ന് 38 റണ്‍സ് നേടി നിന്ന ട്രാവിസ് ഹെഡിനെ മടക്കി ബൂമ്രയുടെ പ്രഹരം വീണ്ടുമെത്തി. 132 പന്തില്‍ നിന്ന് 48 റണ്‍സ് എടുത്ത് നിന്ന ലാബുഷെയ്‌നിനെ മുഹമ്മദ് സിറാജ് മടക്കുക കൂടി ചെയ്തതോടെ ചെറുത്ത് നില്‍ക്കാനുള്ള ഓസ്‌ട്രേലിയയുടെ സാധ്യതകള്‍ മങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com