ബോക്‌സിങ് ഡേ ടെസ്റ്റ്; ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്, സെഞ്ചുറിയിലേക്ക് രഹാനെ

മെല്‍ബണില്‍ രഹാനെയുടെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
മെല്‍ബണില്‍ രഹാനെയുടെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി ഇന്ത്യ. രണ്ടാം ദിനം അവസാന സെഷനിലാണ് ഇന്ത്യ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടന്നത്. 

70 ഓവറിലേക്ക് ഇന്ത്യന്‍ ഇന്നിങ്‌സ് എത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 13 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. 

64 റണ്‍സുമായി നായകന്‍ രഹാനേയും 12 റണ്‍സുമായി ജഡേജയും പുറത്താവാതെ നില്‍ക്കുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ 61ല്‍ എത്തിയപ്പോഴേക്കും ഗില്ലിനെ നഷ്ടമായി. എട്ട് ബൗണ്ടറികളുടെ അകമ്പടിയോടെ 65 പന്തില്‍ നിന്ന് 45 റണ്‍സ് എടുത്ത് നില്‍ക്കെ ഗില്ലിനെ കമിന്‍സ് പെയ്‌നിന്റെ കൈകളില്‍ എത്തിച്ചു. രണ്ട് റണ്‍സ് കൂടി ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും പൂജാരയേയും കമിന്‍സ് കൂടാരം കയറ്റി.

70 പന്തില്‍ നിന്ന് 17 റണ്‍സ് എടുത്താണ് പൂജാര മടങ്ങിയത്. നായകന്‍ രഹാനേയ്ക്ക് ഒപ്പം നിന്ന് ഹനുമാ വിഹാരി കൂട്ടുകെട്ട് തീര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ 66 പന്തില്‍ നിന്ന് 21 റണ്‍സ് എടുത്ത് നില്‍ക്കെ വിഹാരിയെ ലിയോണ്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളില്‍ എത്തിച്ചു.

റിഷഭ് പന്ത് 29 റണ്‍സ് നേടി പുറത്തായി. ഓസീസ് ബൗളിങ് നിരയില്‍ പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലിയോണ്‍ ഒരു വിക്കറ്റും പിഴുതു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com