'ഒരു കാര്യവുമില്ലെങ്കിലും അയാൾ വെറുതെ ചിരിച്ചുകൊണ്ടിരിക്കും, അതിനു മാത്രം തമാശയെന്താണ്'- പന്തിനെ പരിഹസിച്ച് വെയ്ഡ്; 'വാക്പോര്' (വീഡിയോ)

'ഒരു കാര്യവുമില്ലെങ്കിലും അയാൾ വെറുതെ ചിരിച്ചുകൊണ്ടിരിക്കും, അതിനു മാത്രം തമാശയെന്താണ്'- പന്തിനെ പരിഹസിച്ച് വെയ്ഡ്; വാക്പോര് (വീഡിയോ)
റിഷഭ് പന്തും മാത്യു വെയ്ഡും മത്സരത്തിനിടെ/ വീഡിയോ ദൃശ്യം
റിഷഭ് പന്തും മാത്യു വെയ്ഡും മത്സരത്തിനിടെ/ വീഡിയോ ദൃശ്യം

 
മെൽബൺ: എതിർ താരങ്ങളെ സ്ലഡ്ജ് ചെയ്യുന്നതിൽ പേരു കേട്ടവരാണ് ഓസ്ട്രേലിയൻ താരങ്ങൾ. മത്സരം തുടങ്ങും മുൻപ് തന്നെ അവർ എതിർ ടീമം​ഗങ്ങളെ പ്രകോപിപ്പിക്കാറുണ്ട്. ​​ഗ്രൗണ്ടിലും അങ്ങനെ തന്നെ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തിരിച്ച് കൊമ്പുകോർക്കുന്നതിൽ ഒട്ടും മോശമാക്കാറില്ല. ഇത്തവണ പക്ഷേ ഇന്ത്യൻ താരങ്ങൾക്കെതിരെ ഓസീസ് താരങ്ങളിൽ പലരും സംയമനം പാലിക്കുന്നതാണ് കണ്ടത്. ഒന്നാം ടെസ്റ്റിന് പിന്നാലെ കോഹ്‌ലി നാട്ടിലേക്ക് മടങ്ങിയതോടെ മൈതാനത്തെ ആവേശ പ്രകടനങ്ങളും ആരാധകർ മിസ് ചെയ്യുന്നു. 

ഇത്തവണ സ്ലഡ്ജിങും മറ്റും കാര്യമായില്ലെങ്കിലും അതിനൊരു അപവാദവും മൈതാനത്ത് കണ്ടു. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഓസീസ് ബാറ്റ്സ്മാൻ മാത്യു വെയ്ഡ് ഇന്ത്യൻ കീപ്പർ ഋഷഭ് പന്തിനെ കളിയാക്കിയതാണ് പുതിയ കൊമ്പുകോർക്കൽ. 

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് മാത്യു വെയ്ഡിന്റെ ബാറ്റിങ്ങിനിടെ ഇരുവരും തമ്മിലുള്ള വാക്പോര് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്. വെയ്ഡ് ബാറ്റു ചെയ്യുന്നതിനിടെ പന്ത് പിറകിൽ നിന്നു ചിരിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഇതിനു പിന്നാലെ പന്തിന്റെ ചിരി അനുകരിച്ച് വെയ്ഡും മറുപടി കൊടുത്തു. ബിഗ് സ്ക്രീനിലേക്ക് നോക്കി, പന്ത് ചെയ്തതു എന്തു തമാശയാണെന്നു മനസിലാക്കാനും വെയ്ഡ് യുവതാരത്തോട് പറഞ്ഞു. താരങ്ങളുടെ വാക്പോര് കേട്ട് കമന്റേറ്റർമാരും മത്സരത്തിനിടെ ചിരിക്കുന്നതു കേൾക്കാം.

മൂന്നാം ദിനത്തിൽ നൽകിയ ഒരു അഭിമുഖത്തിൽ പന്തിന്റെ രീതികളെക്കുറിച്ച് വെയ്ഡ് തുറന്നു പറയുകയും ചെയ്തു. ഒരു കാര്യവും ഇല്ലെങ്കിലും പന്ത് വെറുതെ ചിരിച്ചുകൊണ്ടിരിക്കുമെന്നാണു വെയ്ഡിന്റെ പരാതി. അദ്ദേഹം വെറുതെ ഇങ്ങനെ ചിരിച്ചുകൊണ്ടിരിക്കും, എന്താണിത്ര തമാശയെന്ന് എനിക്കു മനസ്സിലാകുന്നില്ല, അത് ഉറപ്പായും എന്റെ ബാറ്റിങ്ങിനെക്കുറിച്ചാകണം– വെയ്ഡ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

രണ്ടാം ഇന്നിങ്സിൽ 137 പന്തിൽ 40 റൺസെടുത്താണ് വെയ്ഡ് പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തിൽ വെയ്ഡ് എൽബി ആകുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ വെയ്ഡ് 30 റൺസ് നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com