ഇന്ത്യ വിജയത്തിലേക്ക്; ഓസീസിന്റെ രണ്ടു വിക്കറ്റുകള്‍ കൂടി നഷ്ടമായി

ഓസ്‌ട്രേലിയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്
ബൂമ്ര പന്തെറിയുന്നു/ബിസിസിഐ ചിത്രം
ബൂമ്ര പന്തെറിയുന്നു/ബിസിസിഐ ചിത്രം

മെല്‍ബണ്‍: ഓസ്‌ട്രേലിയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. നാലാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയയുടെ രണ്ടു വിക്കറ്റ് കൂടി നഷ്ടമായി. പി ജെ കമ്മിന്‍സിന്റെയും സി ഗ്രീനിന്റെയും വിക്കറ്റാണ് നഷ്ടമായത്. മികച്ച ഫോമില്‍ കളിച്ച ഗ്രീനിന്റെ വിക്കറ്റ് നേടാന്‍ കഴിഞ്ഞത് ഇന്ത്യക്ക് മേല്‍ക്കൈ നേടി കൊടുത്തു. പാറ്റ് കമ്മിന്‍സിനെ ബ്രൂമ്ര പുറത്താക്കിയപ്പോള്‍ മികച്ച പ്രതിരോധം കാഴ്ചവെച്ച ഗ്രീനിന്റെ വിക്കറ്റ് നേടിയത് മുഹമ്മദ് സിറാജാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 46 റണ്‍സ് ലീഡ് മാത്രമാണ് ഓസ്‌ട്രേലിയയ്ക്ക് ഉള്ളത്.

ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്. രണ്ടാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയയ്ക്ക് രണ്ട് റണ്‍സ് ലീഡുമായാണ് മൂന്നാം ദിനം കളി അവസാനിച്ചത്.65 പന്തില്‍ നിന്ന് 17 റണ്‍സുമായി കാമറൂണ്‍ ഗ്രീനും 53 പന്തില്‍ നിന്ന് 15 റണ്‍സുമായി പാറ്റ് കമ്മിന്‍സുമായിരുന്നു ക്രീസില്‍.

രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ നാലില്‍ നില്‍ക്കെ ഓപ്പണര്‍ ജോ ബേണ്‍സിനെ (4) ഉമേഷ് യാദവ് മടക്കി. പിന്നാലെ മാര്‍നസ് ലബുഷെയ്‌ന്റെ (28) വിലപ്പെട്ട വിക്കറ്റ് അശ്വിന്‍ വീഴ്ത്തി. സ്റ്റീവ് സ്മിത്തിനെ (8) പുറത്താക്കി ബുംറയും ഓസീസിനെ ഞെട്ടിച്ചു.

മാത്യു വെയ്ഡ് നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും ജഡേജയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. 137 പന്തില്‍ 40 റണ്‍സായിരുന്നു വെയ്ഡിന്റെ സമ്പാദ്യം. 17 റണ്‍സെടുത്ത ട്രാവിഡ് ഹെഡിനെ സിറാജ് മടക്കി. അധികം വൈകാതെ ഓസീസ് ക്യാപ്റ്റന്‍ ടീം പെയ്‌നിനെ (1) പുറത്താക്കി ജഡേജ വീണ്ടും ഓസീസിനെ പ്രതിരോധത്തിലാക്കി.പിന്നാലെ കാമറൂണ്‍ ഗ്രീനും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിക്കുകയായിരുന്നു. 

നേരത്തെ ഓസ്‌ട്രേലിയക്കെതിരേ 131 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്നാം ദിനം അഞ്ചു വിക്കറ്റിന് 277 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ 326 റണ്‍സിന് ഓള്‍ഔട്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com