എസി മിലാന്‍ ടീം 'മള്‍ഡീനി'മാരുടെ ചങ്കാണ്; മുത്തശ്ശനും അച്ഛനും പിന്നാലെ ഡാനിയലും

കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ പോരാട്ട വേദി ഒരു അപൂര്‍വ സംഭവത്തിന് സാക്ഷ്യം വഹിച്ചു
എസി മിലാന്‍ ടീം 'മള്‍ഡീനി'മാരുടെ ചങ്കാണ്; മുത്തശ്ശനും അച്ഛനും പിന്നാലെ ഡാനിയലും

മിലാന്‍: കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ പോരാട്ട വേദി ഒരു അപൂര്‍വ സംഭവത്തിന് സാക്ഷ്യം വഹിച്ചു. എസി മിലാന്‍- ഹെല്ലാസ് വെറോണ മത്സരമായിരുന്നു വേദി. ഡാനിയല്‍ മള്‍ഡീനി എന്ന 18കാരന്‍ എസി മിലാന് വേണ്ടി തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങി. എസി മിലാന്റെ തട്ടകമായ സാന്‍ സിറോയില്‍ നടന്ന പോരാട്ടത്തിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

ഇതിഹാസ നായകനും പ്രതിരോധത്തിലെ സൗന്ദര്യവുമായ സാക്ഷാല്‍ പോളോ മള്‍ഡീനിയുടെ മകനാണ് 18 കാരന്‍ ഡാനിയല്‍. ഇതോടെ ഒരപൂര്‍വ നിമിഷമാണ് അവിടെ സംഭവിച്ചത്. ഒരു ക്ലബിന് വേണ്ടി ഒരു കുടുംബത്തിലെ മൂന്നാം തലമുറയില്‍പ്പെട്ട താരവും സീനിയര്‍ ടീമിനായി അരങ്ങേറി.

എസി മിലാന്റെ ഇതിഹാസ താരമായിരുന്ന സെസാര്‍ മള്‍ഡീനി, അദ്ദേഹത്തിന്റെ മകന്‍ പോളോ മള്‍ഡീനി, പോളോ മള്‍ഡീനിയുടെ മകന്‍ ഡാനിയല്‍ മള്‍ഡീനി. അപ്പൂപ്പനും അച്ഛനും പ്രതിരോധക്കോട്ട കെട്ടിയെങ്കില്‍ ഡാനിയല്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ്.

1954 മുതല്‍ 66 വരെ 12 വര്‍ഷക്കാലമാണ് സെസാര്‍ മള്‍ഡീനി എസി മിലാനായി ബൂട്ട് കെട്ടിയത്. 412 മത്സരങ്ങള്‍ ടീമിനായി കളിച്ചു. പോളോ മള്‍ഡീനി 25 കൊല്ലമാണ് എസി മിലാനായി കളത്തിലിറങ്ങിയത്. 902 മത്സരങ്ങളിലായി പ്രതിരോധം കാത്ത പോളോ മള്‍ഡീനി മറ്റൊരു ടീമിനൊപ്പവും കളിച്ചിട്ടുമില്ല. 1984 മുതല്‍ 2009 വരെയാണ് പോളോ മള്‍ഡീനി എസി മിലാന്‍ കുപ്പായത്തില്‍ കളിച്ചത്. സ്വപ്‌നത്തിന്റെ സാക്ഷാത്കാരമെന്നാണ് ഡാനിയല്‍ തന്റെ സീനിയര്‍ ടീം അരങ്ങേറ്റത്തെ വിശേഷിപ്പിച്ചത്. മള്‍ഡീനി കുടുംബത്തിലെ മൂന്നാം തലമുറ താരം ക്ലബിന്റെ നിലവിലെ തലവര മാറ്റുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com