മുംബൈ: ഐപിഎല്‍ പതിമൂന്നാം സീസണ്‍ സ്വപ്‌നം കണ്ട 971 കളിക്കാരുടെ കൂട്ടത്തില്‍ അഥര്‍വയുമുണ്ടായി. ജൂനിയര്‍ ഏഷ്യാ കപ്പിലെ ഇടംകയ്യന്‍ സ്പിന്നറുടെ മികവ് കൂടി മുന്‍പിലേക്ക് വരുമ്പോള്‍ ഐപിഎല്‍ സ്വപ്‌നം കാണാനുള്ള അവകാശം അങ്കലോക്കറിനുണ്ടായി. പക്ഷേ സാങ്കേതികത്വം അവിടെ തിരിച്ചടിച്ചു.
ബസ് കണ്ടക്ടറായ അമ്മക്ക് ഇനിയങ്ങോട്ട് വിശ്രമ ജീവിതം നല്‍കുകയായിരുന്നു ഐപിഎല്ലിലൂടെ അങ്കലോക്കര്‍ കണ്ട സ്വപ്‌നങ്ങളിലൊന്ന്. 20 ലക്ഷം രൂപ അടിസ്ഥാന വിലയും അങ്കലോക്കറിന് നിശ്ചയിച്ചെങ്കിലും ലിസ്റ്റ് എ ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നത് അങ്കലോക്കറിന് അവിടെ തിരിച്ചടിയായി.
ഏതാനും മാസങ്ങള്‍ക്കിപ്പുറം അങ്കലോക്കറിന് മുന്‍പില്‍ വീണ്ടും അവസരം തെളിയുകയാണ്. അണ്ടര്‍ 19 ലോകകപ്പ് വഴി. ജീവിതം മാറ്റിമറിക്കാന്‍ അങ്കലോക്കറിന് മുന്‍പിലുള്ള അവസരമാണ് അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍. ഓസ്‌ട്രേലിയക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ അങ്കലോക്കറായിരുന്നു ഇന്ത്യയുടെ ഹീറോ. പൊരുതി നിന്ന് അര്‍ധശതകവും, റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കിയ ബൗളിങ്ങും ഇന്ത്യയെ തുണച്ചു. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ സ്‌കോര്‍ 200 പോലും കടക്കില്ലെന്ന് തോന്നിച്ചിടത്താണ് അഥര്‍വ ജീവിതത്തിലെ പൊരുതല്‍ കളിക്കളത്തിലേക്കും കൊണ്ടുവന്നത്.
ബൃഹന്‍മുംബൈ ഇലക്ട്രിസിറ്റി സപ്ലെ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടില്‍ ബസ് കണ്ടക്ടറാണ് അഥര്‍ഴ അങ്കലോക്കറിന്റെ അമ്മ വൈദേഹി. രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഒരു മുറി മാത്രമുള്ള വീട്ടില്‍ വൈകുന്നേരം ട്യൂഷന്‍ തിരക്കുകള്‍. ഐപിഎല്ലില്‍ അവസരം നഷ്ടമായത് അങ്കലോക്കറിനെ നിരാശപ്പെടുത്തിയിരുന്നെന്ന് അമ്മ പറയുന്നു.
ബസ് കണ്ടക്ടറും ക്ലബ് ക്രിക്കറ്ററുമായിരുന്ന അങ്കലോക്കറിന്റെ പിതാവ് അവന് പത്ത് വയസായപ്പോള്‍ മരിച്ചു. ജീവിതത്തില്‍ പ്രതിസന്ധികളുമായി മുന്‍പോട്ടുപോവുന്ന അങ്കലോക്കറിനെ പോലുള്ളവര്‍ക്ക് തോല്‍വി ഭയം വലുതാണ്. ക്രിക്കറ്റില്‍ നിന്ന് സ്ഥിരമായ വരുമാനം അങ്കലോക്കര്‍ ഉറപ്പിക്കുന്നത് വരെ താന്‍ ബസ് കണ്ടക്ടര്‍ ജോലി തുടരുമെന്നാണ് അമ്മ പറയുുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ