31 വര്‍ഷത്തിന് ശേഷം വൈറ്റ് വാഷ് അറിഞ്ഞ് ഇന്ത്യ; ബേ ഓവലിലും കിവീസ്, തകര്‍പ്പന്‍ ജയം 5 വിക്കറ്റിന് 

കെയിന്‍ വില്യംസണ്‍, ടെയ്‌ലര്‍, നികോള്‍സ് എന്നിവരെ തൊട്ടടുത്ത ഓവറുകളില്‍ നഷ്ടമായതാണ് ന്യൂസിലാന്‍ഡിനെ അല്‍പ്പമൊന്ന് ഉലച്ചത്
31 വര്‍ഷത്തിന് ശേഷം വൈറ്റ് വാഷ് അറിഞ്ഞ് ഇന്ത്യ; ബേ ഓവലിലും കിവീസ്, തകര്‍പ്പന്‍ ജയം 5 വിക്കറ്റിന് 

ബേ ഓവല്‍: ഇന്ത്യക്കെതിരായ പരമ്പര തൂത്തുവാരി ന്യൂസിലാന്‍ഡ്. ബേ ഓവലില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ വിക്കറ്റിന് ജയം പിടിച്ചാണ് ട്വന്റി20യില്‍ 5-0നേറ്റ നാണക്കേടിന് ന്യൂസിലാന്‍ഡ് പകരം വീട്ടിയത്. ഇന്ത്യ ഉയര്‍ത്തിയ 296 റണ്‍സിന്റെ വിജയ ലക്ഷ്യം 47.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടന്നു. 1989ലാണ് ഇന്ത്യ ഏറ്റവും ഒടുവില്‍ വൈറ്റ് വാഷിന്റെ വേദനയറിഞ്ഞത്. 5-0നാണ് അന്ന് ഇന്ത്യയെ വിന്‍ഡിസ് തകര്‍ത്തത്. 

മധ്യഓവറുകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ന്യൂസിലാന്‍ഡിനെ പ്രഹരിച്ചെങ്കിലും സമ്മര്‍ദത്തെ അതിജീവിച്ച് കിവീസ് വിജയ ലക്ഷ്യം തൊട്ടു. കെയിന്‍ വില്യംസണ്‍, ടെയ്‌ലര്‍, നികോള്‍സ് എന്നിവരെ തൊട്ടടുത്ത ഓവറുകളില്‍ നഷ്ടമായതാണ് ന്യൂസിലാന്‍ഡിനെ അല്‍പ്പമൊന്ന് ഉലച്ചത്. 

നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയിലേക്ക് കിവീസ് വീണെങ്കിലും ലാതമിനൊപ്പം ഗ്രാന്‍ഡ്‌ഹോം പിടിച്ചു നിന്നതോടെ ആശ്വാസ ജയം എന്നത് ഇന്ത്യയുടെ കൈകളില്‍ നിന്ന് അകന്നു. വിജയ ലക്ഷ്യത്തിലേക്ക് ന്യൂസിലാന്‍ഡ് അടുത്തതോടെ തകര്‍പ്പന്‍ കളിയാണ് ഗ്രാന്‍ഡ്‌ഹോമില്‍ നിന്ന് വന്നത്. 

ആദ്യ രണ്ട് ഏകദിനത്തിലും നിരാശപ്പെടുത്തിയ ഗ്രാന്‍ഡ്‌ഹോം അവസാന കളിയില്‍ 27 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തി 54 റണ്‍സ് നേടി. ആറാം വിക്കറ്റില്‍ ടോം ലാതമും ഗ്രാന്‍ഡ്‌ഹോമും ചേര്‍ന്ന് 80 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. 

ഇന്ത്യ മുന്‍പില്‍ വെച്ച 297 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഓപ്പണിങ്ങില്‍ ഗപ്റ്റിലും നികോള്‍സും ചേര്‍ന്ന് 106 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗപ്റ്റില്‍ 46 പന്തില്‍ നിന്ന് ആറ് ഫോറും നാല് സിക്‌സും പറത്തി 66 റണ്‍സ് നേടി. ഗപ്റ്റിലെ ബൗള്‍ഡ് ആക്കി ചഹലാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് നല്‍കിയത്.

നികോള്‍സ് 103 പന്തില്‍ നിന്ന് 9 ഫോറിന്റെ അകമ്പടിയോടെ 80 റണ്‍സ് എടുത്ത് ശര്‍ദുലിന് മുന്‍പില്‍ വീണു. ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യയില്‍ നിന്ന് ജയം തട്ടിയെടുത്ത റോസ് ടെയ്‌ലറെ ബേ ഓവലില്‍ ഇന്ത്യ നേരത്തെ മടക്കി. 12 റണ്‍സ് എടുത്ത് നിന്ന ടെയ്‌ലറെ ജഡേജ നായകന്‍ കോഹ് ലി ഷോര്‍ട്ട് കവറില്‍ പിടികൂടി.

പരിക്കില്‍ നിന്ന് തിരിച്ചെത്തിയ കെയിന്‍ വില്യംസണിനും പിടിച്ചു നില്‍ക്കാനായില്ല. 22 റണ്‍സ് എടുത്ത് നില്‍ക്കെ ചഹല്‍ വില്യംസണിനെ മായങ്കിന്റെ കൈകളിലെത്തിച്ചു.മൂന്ന് വിക്കറ്റ് വീഴ്ത്തി ചഹലാണ് ഇന്ത്യയ്ക്ക് കളിയില്‍ വിജയ പ്രതീക്ഷ നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com