അവസാന പന്തില്‍ ത്രസിപ്പിക്കുന്ന ജയവുമായി ഇംഗ്ലണ്ട്; കറാന് മുന്‍പില്‍ ഡികോക്കിന്റെ അതിവേഗ അര്‍ധശതകം മുട്ടുമടക്കി

2007 ട്വന്റി20 ലോകകപ്പ് ഫൈനലില്‍ അവസാന പന്തില്‍ ഇന്ത്യക്കെതിരെ മിസ്ബ കളിച്ചത് പോലൊരു സ്‌കൂപ്പ് ഷോട്ട് സൗത്ത് ആഫ്രിക്കയുടെ ഫോര്‍ട്ടുയിനില്‍ നിന്ന് വന്നു
അവസാന പന്തില്‍ ത്രസിപ്പിക്കുന്ന ജയവുമായി ഇംഗ്ലണ്ട്; കറാന് മുന്‍പില്‍ ഡികോക്കിന്റെ അതിവേഗ അര്‍ധശതകം മുട്ടുമടക്കി

ഡര്‍ബന്‍: അവസാന നിമിഷം വരെ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന പതിവ് തുടര്‍ന്ന് ഇംഗ്ലണ്ട്. സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20യില്‍ ആരാധകരെ ത്രില്ലടിപ്പിച്ച് രണ്ട് റണ്‍സിന് ഇംഗ്ലണ്ട് ജയം തൊട്ടു. 

ഇംഗ്ലണ്ട് ഉയര്‍ത്തിയ 204 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് സൗത്ത് ആഫ്രിക്കക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സിലേക്കെത്താനെ സാധിച്ചുള്ളു. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സായിരുന്നു സൗത്ത് ആഫ്രിക്കക്ക് വേണ്ടത്. മറ്റൊരു സൂപ്പര്‍ ഓവറിലേക്ക് കാര്യങ്ങള്‍ പോവുമെന്ന് തോന്നിച്ചെങ്കിലും ഇംഗ്ലണ്ട് അവസാന പന്തില്‍ തന്നെ കാര്യങ്ങള്‍ അവസാനിപ്പിച്ചു. 15 റണ്‍സായിരുന്നു അവസാന ഓവറില്‍ സൗത്ത് ആഫ്രിക്കക്ക് വേണ്ടിയിരുന്നത്. 

2007 ട്വന്റി20 ലോകകപ്പ് ഫൈനലില്‍ അവസാന പന്തില്‍ ഇന്ത്യക്കെതിരെ മിസ്ബ കളിച്ചത് പോലൊരു സ്‌കൂപ്പ് ഷോട്ട് സൗത്ത് ആഫ്രിക്കയുടെ ഫോര്‍ട്ടുയിനില്‍ നിന്ന് വന്നു. ഉയര്‍ന്ന് പൊങ്ങിയ പന്ത് കൃത്യമായി ആദില്‍ റാഷിദിന്റെ കൈകളിലേക്കെത്തി. സൂപ്പര്‍ ഓവര്‍ എന്ന സൗത്ത് ആഫ്രിക്കയുടെ പ്രതീക്ഷയും അവിടെ അസ്തമിച്ചു. അവസാന ഓവറില്‍ കറനെതിരെ സിക്‌സും ഫോറും അടിച്ച് പ്രിടോറിയസ് തുടങ്ങിയെങ്കിലും അവസാന രണ്ട് ഡെലിവറിയിലും വിക്കറ്റ് വീഴ്ത്തി കറന്‍ തിരിച്ചടിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ഇംഗ്ലണ്ടിന് വേണ്ടി ജാസന്‍ റോ 29 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തി വെടിക്കെട്ടിന് തുടക്കമിട്ടു. 17 പന്തില്‍ നിന്ന് 2 ഫോറും മൂന്ന് സിക്‌സും പറത്തി ബെയര്‍‌സ്റ്റോയും, 27 റണ്‍സ് എടുത്ത് മോര്‍ഗനും റണ്‍റേറ്റ് താഴാതെ നോക്കി. 30 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും പറത്തി 47 റണ്‍സ് എടുത്ത ബെന്‍ സ്റ്റോക്‌സും, 11 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ഫോറും പറത്തി 39 റണ്‍സ് എടുത്ത മൊയിന്‍ അലിയുമാണ് ഇംഗ്ലണ്ട് സ്‌കോര്‍ 200 കടത്തിയത്. 

കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്കക്ക് വേണ്ടി തച്ചു തകര്‍ത്താണ് നായകന്‍ ഡികോക്ക് കളിച്ചത്. ട്വന്റി20യില്‍ ഒരു സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ അതിവേഗ അര്‍ധശതകം ഡികോക്ക് ഇവിടെ പിന്നിട്ടു. 22 പന്തില്‍ നിന്ന് രണ്ട് ഫോറും എട്ട് സിക്‌സും പറത്തി 65 റണ്‍സ് ആണ് ഡികോക്ക് അടിച്ചു പറത്തിയത്. അവസാന ഓവറുകളില്‍ 13 പന്തില്‍ നിന്ന് 25 റണ്‍സ് അടിച്ചെടുത്ത പ്രടോറിയസ് സൗത്ത് ആഫ്രിക്കയെ വിജയത്തിന് അടുത്തേക്ക് എത്തിച്ചെങ്കിലും ഫിനിഷിങ്ങില്‍ പിഴച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com