ധോനിയെ അല്ല, ചെന്നൈ സൂപ്പർ കിങ്സ് അന്ന് വാങ്ങാൻ ഉദ്ദേശിച്ചത് ഈ താരത്തെ; വെളിപ്പെടുത്തൽ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റിൽ ഏറ്റവും സ്ഥിരത പുലർത്തിയ ടീമേത് എന്ന് ചോദിച്ചാൽ ഉത്തരം ചെന്നൈ സൂപ്പർ കിങ്സ് എന്നായിരിക്കും
ധോനിയെ അല്ല, ചെന്നൈ സൂപ്പർ കിങ്സ് അന്ന് വാങ്ങാൻ ഉദ്ദേശിച്ചത് ഈ താരത്തെ; വെളിപ്പെടുത്തൽ

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റിൽ ഏറ്റവും സ്ഥിരത പുലർത്തിയ ടീമേത് എന്ന് ചോദിച്ചാൽ ഉത്തരം ചെന്നൈ സൂപ്പർ കിങ്സ് എന്നായിരിക്കും. കിരീട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോളം സ്ഥിരത പുലര്‍ത്തിയ മറ്റൊരു ടീം ഇല്ല. ഐപിഎല്ലിന്റെ ഇതുവരെയുള്ള 12 സീസണുകളില്‍ മൂന്ന് തവണ ജേതാക്കളായ ടീം അഞ്ച് തവണ രണ്ടാം സ്ഥാനത്തുമെത്തി.

ചെന്നൈ ടീമിന്റെ മുന്നേറ്റത്തിലും ആരാധക സമ്പത്തിനും പിന്നില്‍ ഇന്ത്യന്‍ ടീം അംഗവും സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനുമായ എംഎസ് ധോനിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. ചെന്നൈ ഫ്രാഞ്ചൈസിയുടെ ഇത്രയും സീസണിലെ മുഖം ധോനി തന്നെയായിരുന്നു. 2008ല്‍ 9.5 കോടി രൂപയ്ക്കാണ് ധോനിയെ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിച്ചത്.

ഇപ്പോഴിതാ ശ്രദ്ധേയമായൊരു വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സൂപ്പര്‍ കിങ്‌സിന്റെ ചീഫ് സെലക്ടറുമായിരുന്ന വിബി ചന്ദ്രശേഖർ. 2008ലെ ഐപിഎല്‍ ആദ്യ സീസണ്‍ ലേലത്തില്‍ ചെന്നൈയുടെ ഫസ്റ്റ് ചോയിസ് ധോനിയായിരുന്നില്ല എന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. സൂപ്പര്‍ കിങ്‌സ് ഉടമയായ എന്‍ ശ്രീനിവാസന്‍ ധോനിയെ ലേലത്തില്‍ വാങ്ങുന്നതിന് എതിരായിരുന്നു. വീരേന്ദര്‍ സെവാഗിനെ ടീമിലെത്തിക്കാനായിരുന്നു അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നതെന്നും ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

''2008ലെ ഐപിഎല്‍ ലേലത്തിനു മുൻപ് എന്‍ ശ്രീനിവാസന്‍ ആരെയാണ് നിങ്ങള്‍ തിരഞ്ഞെടുക്കാന്‍ പോകുന്നതെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു എംഎസ് ധോനി, എന്തുകൊണ്ട് വീരേന്ദര്‍ സെവാഗിനെ എടുത്തുകൂടായെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. കാണികള്‍ ആഗ്രഹിക്കുന്ന ഒരു ഊര്‍ജം ധോനിയോളം ഉണ്ടാക്കാന്‍ സെവാഗിന് സാധിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാന്‍ എന്നീ നിലകളില്‍ മത്സര സാഹചര്യം തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുളള താരമാണ് ധോനിയെന്നും ഞാന്‍ പറഞ്ഞു. അടുത്ത ദിവസം അദ്ദേഹം സെവാഗിന് പകരം നമുക്ക് ധോനിയെ നോക്കാമെന്നും പറഞ്ഞു''- ചന്ദ്രശേഖര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com