തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ആദ്യമായി കേരളത്തെ സെമി ഫൈനലിലേക്ക് എത്തിച്ച കേരള ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ ഡേവ് വാട്‌മോര്‍ സ്ഥാനമൊഴിഞ്ഞു. സിംഗപ്പൂര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റതോടെയാണ് വാട്ട്‌മോര്‍ കേരളം വിട്ടത്.
ഈ വര്‍ഷം സയിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി എന്നിവയിലൊന്നും കേരളത്തിന് മികവ് കാണിക്കാനായില്ല. രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ സീസണില്‍ സെമി ഫൈനലില്‍ എത്തിയ കേരളം, അതിന് മുന്‍പത്തെ സീസണില്‍ ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലും എത്തി.
വാട്ട്‌മോറിന്റെ പരിശീലന മികവാണ് കഴിഞ്ഞ രണ്ട് സീസണിലും പ്രശംസിക്കപ്പെട്ടത്. എന്നാല്‍ ഈ സീസണില്‍ രഞ്ജി ട്രോഫിയില്‍ ഒരു ജയം മാത്രം നേടിയ കേരളം ഗ്രൂപ്പ് സിയിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്തു. 2008ൽ വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യ അണ്ടർ–19 ലോകകപ്പ് നേടിയപ്പോൾ വാട്മോറായിരുന്നു കോച്ച്. കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി 2017ലാണ് വാട്മോർ ചുമതലയേറ്റത്.
അടുത്ത സീസണില്‍ പുതിയ കോച്ചുമായിട്ടാവും കേരളം വരിക. പുതിയ കോച്ചിനെ നിയമിക്കുന്നതില്‍ ഇപ്പോള്‍ തീരുമാനം എടുക്കില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. നിലവില്‍ ഈ സീസണില്‍ തുടങ്ങിയ ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധിക്കുന്നതെന്നും കെസിഎ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ