ബംഗ്ലാദേശ് തകരുന്നു, അഞ്ചുവിക്കറ്റുകള്‍ നഷ്ടമായി; വിജയത്തീരത്തേയ്ക്ക് ഇന്ത്യ

വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ 143 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് തകരുന്നു
ബംഗ്ലാദേശ് തകരുന്നു, അഞ്ചുവിക്കറ്റുകള്‍ നഷ്ടമായി; വിജയത്തീരത്തേയ്ക്ക് ഇന്ത്യ

പെര്‍ത്ത്:വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ 143 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് തകരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. ഇനി ജയിക്കാന്‍ 29 പന്തില്‍ 43 റണ്‍സ് വേണം. മീഡിയം പേസര്‍ അരുന്ധതി റെഡ്ഡിയുടെ നേതൃത്വത്തിലുളള ബൗളിങ് നിരയാണ് വിജയത്തിനായി പൊരുതുന്നത്. അരുന്ധതി റെഡ്ഡി രണ്ടുവിക്കറ്റുകള്‍ നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 142 റണ്‍സാണ് നേടിയത്. 39 റണ്‍സെടുത്ത പതിനാറുകാരി ഷഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.

16 റണ്‍സ് സ്‌കോര്‍ ബോഡിലെത്തിയപ്പോഴേക്കും ഇന്ത്യക്ക് ടാനിയ ഭാട്ടിയയെ (2) നഷ്ടപ്പെട്ടു. പിന്നീട് ഷഫാലി വര്‍മയും ജെമീമ റോഡ്രഗിസും ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. ഇരുവരും 37 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 17 പന്തില്‍ രണ്ടു ഫോറും നാല് സിക്‌സും സഹിതം ഷഫാലി 39 റണ്‍സ് അടിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എട്ടു റണ്‍സുമായി പുറത്തായി.

ജെമീമ 37 പന്തില്‍ 34 റണ്‍സെടുത്തു.  ദീപ്തി ശര്‍മ 11 റണ്‍സെടുത്ത് റണ്‍ഔട്ടായപ്പോള്‍ 14 റണ്‍സായിരുന്നു റിച്ചാ ഘോഷിന്റെ സംഭാവന. പനിയെത്തുടര്‍ന്ന് വിട്ടുനിന്ന സ്മൃതി മന്ദാനക്ക് പകരമായാണ് റിച്ച ടീമില്‍ ഇടം നേടിയത്.

11 പന്തില്‍ നാല് ഫോറിന്റെ സഹായത്തോടെ 20 റണ്‍സോടെ വേദ കൃഷ്ണമൂര്‍ത്തി പുറത്താകാതെ നിന്നു. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഏഴു റണ്‍സോടെ ശിഖ പാണ്ഡെ ആയിരുന്നു വേദയ്‌ക്കൊപ്പം ക്രീസില്‍.  സല്‍മ ഖാതൂമും പന്ന ഘോഷും ബംഗ്ലാദേശിനായി രണ്ടു വിക്കറ്റ് വീഴ്ത്തി.

ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 17 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com