ഡിയഗോ മറഡോണയേക്കാള്‍ കേമന്‍ ലയണല്‍ മെസിയാണെന്ന് ബാഴ്‌സലോണ ഡിഫന്‍ഡര്‍ ജെറാര്‍ഡ് പീക്വെ. മറഡോണ ഫുട്‌ബോള്‍ ചരിത്രത്തിലെ അപൂര്‍വതാരമാണെന്ന് പറഞ്ഞ പീക്വെ സ്ഥിരത അടിസ്ഥാനമാക്കി വിലയിരുത്തുമ്പോൾ മറഡോണയേക്കാള്‍ കേമന്‍ മെസിയാണെന്നാണ് പീക്വെയുടെ അഭിപ്രായം.
"മറഡോണ ബാഴ്‌സയിലും നാപോളിയിലും കളിച്ചു, എക്കാലവും ഓര്‍മിക്കപ്പെടുന്ന ഇതിഹാസമാണ് അദ്ദേഹം. പക്ഷേ, നിങ്ങള്‍ ലിയോ ആണോ ഡിയഗോ ആണോ മികച്ചത് എന്ന് ചോദിച്ചാല്‍ എനിക്ക് മെസി എന്ന് പറയേണ്ടിവരും. ദിവസവും മാന്ത്രിക പ്രകടനമാണ് മെസി കാഴ്ചവയ്ക്കുന്നത്. അതിനൊരു സ്ഥിരതയുണ്ട്", പീക്വെ പറഞ്ഞു.
മറഡോണ അര്‍ജന്റീനക്കൊപ്പം ലോകകപ്പ് ജേതാവാണ് പക്ഷെ മെസിക്കാകട്ടെ ഇതുവരെ രാജ്യാന്തര കിരീടവിജയമില്ല. ബാഴ്‌സലോണയില്‍ മറഡോണ കളിച്ചിരുന്നെങ്കിലും മെസി കാറ്റലന്‍ ക്ലബ്ബിനൊപ്പം നേടിയതൊന്നു മറഡോണക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ദീര്‍ഘകാല പ്രകടനം വിലയിരുത്തിയാല്‍ മെസിയാണ് ഏറ്റവും മികച്ചത് എന്ന് വ്യക്തമാകുമെന്നാണ് പീക്വെയുടെ വിലയിരുത്തൽ.
താന്‍ മറഡോണയെയും ക്രൈഫിനെയും ഏറെ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞ പീക്വേ അവരൊക്കെയാണ് ഫുട്‌ബോളിനെ സ്‌നേഹിക്കാന്‍ പ്രേരിപ്പിച്ചതെന്നും കൂട്ടിച്ചേർത്തു. മെസി ഭാവിയില്‍ നാപോളിയില്‍ കളിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും അദ്ദേഹം ബാഴ്‌സലോണയില്‍ വിരമിക്കുന്നത് കാണാനാണ് തനിക്കിഷ്ടമെന്ന് പീക്വേ തുറന്നുപറഞ്ഞു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ