ദുബായ്: ടി20 ലോകകപ്പില്‍ ടീമുകളുടെ എണ്ണം കൂട്ടാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ആലോചിക്കുന്നു. 2023- 31 വര്‍ഷങ്ങള്‍ക്കിടയില്‍ മാറ്റം കൊണ്ടുവരാനാണ് ഐസിസി ആലോചിക്കുന്നത്. ടീമുകളുടെ 16ൽ നിന്ന് 20 ആക്കി ഉയർത്താനാണ് ഐസിസി പദ്ധതിയിടുന്നത്.
ടി20 പോരാട്ടങ്ങളിലൂടെ ക്രിക്കറ്റിനെ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ പോലെ ജനപ്രിയമാക്കാമെന്ന കണക്കുകൂട്ടലാണ് ഐസിസിയുടെ ഇത്തരമൊരു ആലോചനയ്ക്ക് പിന്നില്‍. 2023- 31 കാലത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ കലണ്ടര്‍ മുന്‍നിര്‍ത്തിയാണ് ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 2024ലെ ടി20 ലോകകപ്പിലായിരിക്കും ടീമുകളുടെ എണ്ണം 16, 20 ആക്കിയുള്ള ആദ്യ ടൂര്‍ണമെന്റ്.
ടീമുകളുടെ എണ്ണം കൂട്ടുമ്പോള്‍ രണ്ട് തരത്തിലാണ് ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ ക്രമീകരിക്കാന്‍ ഐസിസി ശ്രമിക്കുന്നത്. റാങ്കിങില്‍ താഴെയുള്ള ടീമുകള്‍ യോഗ്യതാ മത്സരങ്ങള്‍ കളിച്ച് പ്രധാന ടൂര്‍ണമെന്റിലെത്തി റാങ്കിങില്‍ മുന്നിലുള്ള ടീമുമായി കളിക്കുന്ന നിലവിലെ രീതിയാണ് ഒന്ന്. മറ്റൊന്ന്, 20 ടീമുകള്‍ കളിക്കുമ്പോള്‍ അഞ്ച് ടീമുകളെ വീതം നാല് ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിലേയും മുന്നിലുള്ള ടീമുകള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
ക്രിക്കറ്റിലെ മാറ്റങ്ങള്‍ സംബന്ധിച്ച് നിരവധി ചര്‍ച്ചകളാണ് ഇപ്പോള്‍ ഐസിസിയില്‍ നടക്കുന്നത്. അഞ്ച് ദിവസത്തെ ടെസ്റ്റ് മത്സരങ്ങള്‍ നാല് ദിവസമാക്കി നടത്താനുള്ള തീരുമാനം വലിയ ചര്‍ച്ചകള്‍
ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ടി20ലോകകപ്പിലെ ടീമുകളുടെ എണ്ണം കൂട്ടാനുള്ള ആലോചനകളും സജീവമായിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ