ഇന്ത്യയെ അടിച്ചുപറത്തി ഓസ്‌ട്രേലിയ; വാര്‍ണര്‍ക്കും ഫിഞ്ചിനും സെഞ്ച്വുറി

ഏകദിനത്തില്‍ വാര്‍ണറുടെ സെഞ്ച്വുറി നേട്ടം പതിനെട്ടായി
ഇന്ത്യയെ അടിച്ചുപറത്തി ഓസ്‌ട്രേലിയ; വാര്‍ണര്‍ക്കും ഫിഞ്ചിനും സെഞ്ച്വുറി

മുംബൈ: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്കും ആരോണ്‍ ഫിഞ്ചിനും സെഞ്ച്വുറി. 90 പന്തില്‍ നിന്നാണ് വാര്‍ണര്‍ സെഞ്ച്വുറി നേടിയത്. ഇതോടെ ഏകദിനത്തില്‍ വാര്‍ണറുടെ സെഞ്ച്വുറി നേട്ടം പതിനെട്ടായി.

256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ വിജയത്തോടടുക്കുകയാണ്. കളി 32 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമാകാതെ 226 റണ്‍സ് എടുത്തിട്ടുണ്ട്. 

49.1 ഓവറിലാണ് ഇന്ത്യ ഓള്‍ഔട്ടായത്. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ഇന്ത്യയെ ഉജ്ജ്വല ബൗളിങിലൂടെ ഓസീസ് വരുതില്‍ നിര്‍ത്തുകയായിരുന്നു.

ഒന്നിന് 134 റണ്‍സെന്ന നിലയില്‍ മികച്ച രീതിയില്‍ മുന്നേറവെ, 30 റണ്‍സിനിടെ തുടരെ നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഈ തകര്‍ച്ചയില്‍ നിന്ന് ഋഷഭ് പന്ത് രവീന്ദ്ര ജഡേജ സഖ്യം അല്‍പ്പം പിടിച്ച് നിന്നതോടെയാണ് ഇന്ത്യ 200 കടന്നത്. ഇരുവരും ചേര്‍ന്ന് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒന്‍പതാം വിക്കറ്റില്‍ മുഹമ്മദ് ഷമി കുല്‍ദീപ് യാദവ് സഖ്യം സ്‌കോര്‍ 250 കടത്തി.

ഇന്ത്യക്കായി ശിഖര്‍ ധവാന്‍ അര്‍ധ സെഞ്ച്വറി നേടി. ധവാന്‍ 74 റണ്‍സാണ് കണ്ടെത്തിയത്. കെല്‍ രാഹുല്‍ (47), പന്ത് (28), ജഡേജ (25) എന്നിവരും പിടിച്ചു നിന്നു. രോഹിത് ശര്‍മ (പത്ത്), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (16), ശ്രേയസ് അയ്യര്‍ (നാല്) എന്നിവര്‍ക്ക് അധികം തിളങ്ങാന്‍ സാധിച്ചില്ല. കുല്‍ദീപ് 17 റണ്‍സും മുഹമ്മദ് ഷമി 10 റണ്‍സും നേടി. ബുമ്‌റ പുറത്താകാതെ നിന്നു.

91 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് ധവാന്‍ 74 റണ്‍സെടുത്തത്. കരിയറിലെ 28ാം അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്. അര്‍ധ സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെയാണ് രാഹുല്‍ വീണത്. ധവാനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളിയായ ശേഷമാണ് രാഹുലിന്റെ മടക്കം. രണ്ടാം വിക്കറ്റില്‍ ധവാന്‍ രാഹുല്‍ സഖ്യം 121 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.

ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സ്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. ആദം സാംപ, ആഷ്ടന്‍ ആഗര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com