കരുതിയിരുന്നോളു; 'ഈ രണ്ട് പേർ എല്ലാ സിലിണ്ടറുകളേയും വെടിവച്ച് വീഴ്ത്തും'- ഓസീസിന് മുന്നറിയിപ്പ് (വീഡിയോ)

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും
കരുതിയിരുന്നോളു; 'ഈ രണ്ട് പേർ എല്ലാ സിലിണ്ടറുകളേയും വെടിവച്ച് വീഴ്ത്തും'- ഓസീസിന് മുന്നറിയിപ്പ് (വീഡിയോ)

മുംബൈ: ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ ഏകദിനത്തിന് ആരംഭം കുറിക്കുന്നത്. അതിനിടെ മത്സരത്തിന് മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ഓസീസ് താരങ്ങൾക്ക് മുന്നറിയിപ്പുമായി ബിസിസിഐ. ഇന്ത്യൻ പേസ് ബൗളിങിന്റെ കരുത്ത് തെളിയിക്കുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് ഇന്ത്യൻ ടീമിന്റെ മുന്നറിയിപ്പ്.

നെറ്റ്സിൽ ഉന്നം പിഴയ്‌ക്കാതെ പന്തെറിയുന്ന  ജസ്പ്രീത് ബുമ്രയും നവദീപ് സെയ്‌നിയുമാണ് വീഡിയോയിൽ. 'ഈ രണ്ട് പേർ എല്ലാ സിലിണ്ടറുകളേയും വെടിവച്ച് വീഴ്ത്തും' എന്നൊ‌രു കുറിപ്പും വീഡിയോക്കൊപ്പം ബിസിസിഐ നൽകിയിട്ടുണ്ട്. ബുമ്രയും സെയ്‌നിയും സ്റ്റംപുകള്‍ എറിഞ്ഞുടയ്‌ക്കുന്നത് വീഡിയോയില്‍ കാണാം. 

നാല് പേസര്‍മാരാണ് ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുള്ളത്. ബുമ്രയെയും സെയ്‌നിയെയും കൂടാതെ മുഹമ്മദ് ഷമിയും ശാര്‍ദുല്‍ താക്കൂറുമാണ് ഇന്ത്യന്‍ നിരയിലെ മറ്റ് പേസര്‍മാര്‍. ബുമ്രയുടെ യോര്‍ക്കറും കൃത്യതയും സെയ്‌നിയുടെ വേഗവും ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്‌മിത്തും മാര്‍നസ് ലബുഷെയ്‌നും അടങ്ങുന്ന കരുത്തുറ്റ ഓസീസ് ബാറ്റിങ് നിരയ്‌ക്കുള്ള മുന്നറിയിപ്പാണ് എന്നാണ് ആരാധകര്‍ പറയുന്നത്. 

തുടർ വിജയങ്ങളുടെ കരുത്തിൽ ടീം ഇന്ത്യയിറങ്ങുമ്പോള്‍ കഴിഞ്ഞ വ‍ർഷം ഇന്ത്യയിൽ പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ. ബാറ്റിങിലും ബൗളിങിലും ഇരു ടീമുകളും കട്ടയ്ക്ക് നിൽക്കും. 

ഇന്ത്യന്‍ ബാറ്റിംഗ്‌ നിര അതിശക്തമാണ്. രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം മികച്ച ഫോമിലാണ്. മറുവശത്ത് ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌‌മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ ത്രിമൂര്‍ത്തികളും ഭാവനാ സമ്പന്നർ. ഇന്ത്യന്‍ പേസ് യൂണിറ്റിന് മറുപടിയായി പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് ത്രയമാണ് ഓസീസിന്റെ കരുത്ത്. ഓസീസിനുണ്ട്. ഇരു ടീമുകളിലെയും പേസര്‍മാരും ബാറ്റ്‌സ്‌മാന്‍മാരും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com