3 പന്തിൽ 4 റൺസ് വേണം, മൂന്ന് വിക്കറ്റുമുണ്ട് ; ഒടുവിൽ അയർലൻഡിന് മുന്നിൽ കൂപ്പുകുത്തി വിൻഡീസ് പട!

ക്രിക്കറ്റ് കളത്തിൽ താരതമ്യേന കുഞ്ഞൻമാരായ അയർലൻഡ് ടീം നാലു റൺസിനാണ് വിൻഡീസിനെതിരെ ജയം പിടിച്ചത്
3 പന്തിൽ 4 റൺസ് വേണം, മൂന്ന് വിക്കറ്റുമുണ്ട് ; ഒടുവിൽ അയർലൻഡിന് മുന്നിൽ കൂപ്പുകുത്തി വിൻഡീസ് പട!

ഗ്രനേഡ (വെസ്റ്റിൻഡീസ്): ആവേശം വാനോളമുയർന്ന ട്വന്റി20 മത്സരത്തിൽ ലോക ചാംപ്യൻമാരായ വെസ്റ്റിൻഡീസിനെ അവരുടെ തട്ടകത്തിൽ അട്ടിമറിച്ച് ഐറിഷ് പട. ക്രിക്കറ്റ് കളത്തിൽ താരതമ്യേന കുഞ്ഞൻമാരായ അയർലൻഡ് ടീം നാലു റൺസിനാണ് വിൻഡീസിനെതിരെ ജയം പിടിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അയർലൻഡ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് റൺവേട്ട 204 റൺസിൽ അവസാനിച്ചു. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലോകചാംപ്യന്മാർ തോൽവി സമ്മതിക്കുകയായിരുന്നു.  മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ  1–0ന് അയർലൻഡ് ആണ് ഇപ്പോൾ മുന്നിൽ.

അവസാന ഓവർ വരെ നിലനിന്ന ജയസാധ്യതയാണ് ഒടുവിൽ വിൻഡീസിന് നഷ്ടപ്പെട്ടത്. 18-ാം ഓവർ തുടങ്ങുമ്പോൾ 43 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. റുഥർഫോർഡും നിക്കോളാസ് പുരാനുമായിരുന്നു ക്രീസിൽ. ഗാരി മക്കാർത്തി എറിഞ്ഞ ഓവറിൽ മൂന്നു സിക്സും രണ്ടു ഫോറും സഹിതം 27 റൺസ് പിറന്നു. ഇതോടെ രണ്ടോവർ ബാക്കിനിൽക്കെ ജയിക്കാൻ വേണ്ടത് 16 റൺസ് എന്ന നിലയിലേക്കെത്തി. എന്നാൽ അടുത്ത ഓവറിൽ പുരാൻ ക്രെയ്ഗ് യങിന് അടിയറവ് പറഞ്ഞ് ക്രീസ് വിട്ടു. ആ ഓവറിൽ പിറന്നത് മൂന്നു റൺസ് മാത്രം.

അവസാന ഓവറിൽ 13 റൺസ് എന്ന നിലയിലേക്കെത്തി കളി. ഓവറിന്റെ ആദ്യ പന്തിൽ റുഥർഫോർഡും പുറത്തായി. ക്രീസിൽ ബ്രാവോയും ഹെയ്ഡൻ വാൽഷും ചേർന്നു. രണ്ടാം പന്ത് ബ്രാവോ സിക്സറിനു പറത്തി. അടുത്ത പന്തിൽ ഡബിൾ. വിജയലക്ഷ്യം മൂന്നു പന്തിൽ നാലു റൺസായി കുറഞ്ഞു. ആദ്യ പന്തിൽ റണ്ണൊന്നുമെടുക്കാനായില്ല. രണ്ടാം പന്തിൽ ബ്രാവോയും പുറത്ത്. കിടിലനൊരു യോർക്കറിന്റെ രൂപത്തിലെത്തിയ അവസാന പന്തിന് മുന്നിൽ നിസഹായനായി ഹെയ്ഡൻ വാൽഷ്. നാലു റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി അയർലൻഡിന്റെ മധുരപ്രതികാരവും.

53 റൺസെടുത്ത എവിൻ ലൂയിസാണ് വിൻഡീസിന്റെ ടോപ് സ്കോറർ. 9 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതമായിരുന്നു ലൂയിസിന്റെ പ്രകടനം. ലെൻഡ്‌ൽ സിമ്മൺസ് (22റൺസ് (14)), ഷിമ്രോൺ ഹെറ്റ്മയർ (28റൺസ് (18)) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റിങ് പ്രകടനങ്ങൾ. വിൻഡീസ് നായകൻ കീറോൺ പൊള്ളാർഡ് 15 പന്തിൽ 3റൺസാണ് അടിച്ചത്. അയർലൻഡിനായി ജോഷ്വ ലിറ്റിൽ നാല് ഓവർ എറിഞ്ഞപ്പോൾ 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. ക്രെയ്ഗ് യങ് നാല് ഓവറിൽ 31 റൺസ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com