ലണ്ടന്‍: കഴിഞ്ഞ വർഷം നടന്ന ക്രിക്കറ്റ് ലോകകപ്പിനിടെ ശ്രദ്ധ നേടിയ ഇന്ത്യൻ ടീമിന്റെ സൂപ്പർ ഫാൻ ചാരുലത പട്ടേല്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. ജനുവരി 13-ാം തിയതി വൈകിട്ടായിരുന്നു അന്ത്യം.
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് മുത്തശ്ശി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. മത്സരത്തിലുടനീളം ഇന്ത്യന്‍ താരങ്ങളെ പ്രോത്സാഹിപ്പിച്ച് ഗ്യാലറിയിൽ നിറഞ്ഞ ചാരുലതയെ മത്സരശേഷം വിരാട് കൊഹ് ലിയടക്കമുളള ഇന്ത്യന്‍ താരങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പിന്നീടിങ്ങോട്ട് ചാരുലതയെ ടീം ഇന്ത്യയുടെ സൂപ്പർ ഫാൻ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
ഗുജറാത്തില്‍ വേരുകളുള്ള ചാരുലതയുടെ ജനനം ദക്ഷിണാഫ്രിക്കയിലാണ്. 1974-ല്‍ ഇംഗ്ലണ്ടിലെത്തി. പേരക്കുട്ടി അഞ്ജലിക്കൊപ്പമായിരുന്നു ഇന്ത്യയുടെ ലോകകപ്പ് മത്സരം കാണാനെത്തിയത്. 36 വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോര്‍ഡ്സില്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ലോകകിരീടം ഉയര്‍ത്തുമ്പോള്‍ ആ നിമിഷങ്ങൾക്ക് സാക്ഷിയായും മുത്തശ്ശി ഗ്യാലറിയിൽ ഉണ്ടായിരുന്നു. ലോര്‍ഡ്‌സില്‍ വിരാട് കൊഹ് ലി ലോകകിരീടം ഉയര്‍ത്തുന്നത് കാണണമെന്നുള്ള ആഗ്രഹം ബാക്കിയാക്കിയാണ് മുത്തശ്ശിയുടെ വിടവാങ്ങൽ
ചാരുലതയുടെ മരണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും അനുശോചനം രേഖപ്പെടുത്തി. ടീം ഇന്ത്യയുടെ സൂപ്പര്‍ ആരാധിക ചാരുലത പട്ടേല്‍ജി ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടരുമെന്നായിരുന്നു ബിസിസിഐയുടെ ട്വീറ്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ