ഹൊബാർട്ട്: ഹൊബാര്‍ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിലെ വനിതാ ഡബിള്‍സിൽ സാനിയ- കിചെനോക് സഖ്യം ഫൈനലിലേക്ക്. സ്ലോവേനിയ താരം തമാര സിഡാന്‍സെക്ക് - ചെക്ക് റിപ്ലബ്ലിക്കിന്റെ മാരി ബൗസ്‌കോവ ജോഡിയെയാണ് ഇന്തോ- യുക്രൈന്‍ സഖ്യം വീഴ്ത്തിയത്. സ്കോർ - 7-6 (3) 6-2.
ഒരു മണിക്കൂറും 24 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സാനിയ സഖ്യം ജയം പിടിച്ചെടുത്തത്. ആദ്യ സെറ്റില്‍ മുന്നേറുക പ്രയാസമായിരുന്നെങ്കില്‍ രണ്ടാം സെറ്റ് നിഷ്പ്രയാസം സാനിയ സഖ്യം കൈപ്പിടിയിലൊതുക്കി.
ആഞ്ചാം സ്ഥാനക്കാരായ സാനിയ-നാദിയ സഖ്യം രണ്ടാം സ്ഥാനക്കാരായ ചൈനയുടെ ഷൂവായി പെങ് ഷുവായി സാങ് സഖ്യത്തെയാണ് ഫൈനലിൽ നേരിടുന്നത്. ബല്‍ജിയത്തിന്റെ ക്രിസ്റ്റെന്‍ ഫ്‌ളിപ്‌കെന്‍സ്-അലിസണ്‍ വാന്‍ സഖ്യം പരിക്കിനേത്തുടര്‍ന്ന് പിന്‍മാറിയതിനാല്‍ ചൈനീസ് ജോഡി നേരിട്ട് ഫൈനലില്‍ എത്തുകയായിരുന്നു.
മൂന്ന് വര്‍ഷത്തിനു ശേഷം ടെന്നീസ് കോർട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ വനിതാ താരം സാനിയ മിര്‍സ മികച്ച പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളം പുറത്തെടുക്കുന്നത്. 2017 ഒക്ടോബറില്‍ ചൈന ഓപണിലാണ് സാനിയ അവസാനമായി കളിച്ചത്. പരിക്കിനെ തുടര്‍ന്നായിരുന്നു പിന്‍മാറ്റം. പിന്നീട് കുഞ്ഞിന്റെ ജനന ശേഷമാണ് മൂന്ന് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് താരം കളത്തില്‍ തിരിച്ചെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ