ഏഴ് വര്‍ഷം മുന്‍പ് 209 പിറന്ന അതേ സാഹചര്യങ്ങള്‍; വീണ്ടും ആ ബാറ്റില്‍ നിന്ന് തീപാറുമോ?

2013 നവംബര്‍ രണ്ടിന് ടോസ് നേടിയ ഓസീസ് നായകന്‍ ജോര്‍ജ് ബെയ്‌ലി ഫീല്‍ഡിങ് തെരഞ്ഞെടുത്ത് ആ നാഴികകല്ലിന് വഴിയൊരുക്കി
ഏഴ് വര്‍ഷം മുന്‍പ് 209 പിറന്ന അതേ സാഹചര്യങ്ങള്‍; വീണ്ടും ആ ബാറ്റില്‍ നിന്ന് തീപാറുമോ?

ഴ് മത്സരങ്ങളുടെ ഏകദിന പരമ്പര. മത്സരഫലമില്ലാതെ രണ്ട് ഏകദിനങ്ങള്‍. രണ്ട് വീതം ജയം പിടിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും. പരമ്പര ജയം നിര്‍ണയിക്കുന്ന അവസാന ഏകദിനം. വേദി ചിന്നസ്വാമി സ്റ്റേഡിയം...ദീപാവലി സന്ധ്യ...ഏഴ് വര്‍ഷം പിന്നിട്ടു. പരമ്പര ജയം നിര്‍ണയിക്കുന്ന മറ്റൊരു പോര്..വേദി അതേ ചിന്നസ്വാമി സ്‌റ്റേഡിയം. മറ്റൊരു കുതിപ്പിന് പരിക്ക് ഇന്ന് രോഹിത്തിനെ അനുവദിക്കുമോ? 

2013 നവംബര്‍ രണ്ടിന് ടോസ് നേടിയ ഓസീസ് നായകന്‍ ജോര്‍ജ് ബെയ്‌ലി ഫീല്‍ഡിങ് തെരഞ്ഞെടുത്ത് ആ നാഴികകല്ലിന് വഴിയൊരുക്കി. ധവാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയ രോഹിത് 209 റണ്‍സ് വ്യക്തിഗത സ്‌കോറായി കൂട്ടിച്ചേര്‍ത്താണ് ക്ലിന്റ് മക് കേയുടെ പന്തില്‍ മടങ്ങിയത്. 

അന്ന് ധവാനും രോഹിത്തും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 112 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തി. ധവാന്‍ പുറത്തായതിന് പിന്നാലെ എത്തിയ കോഹ് ലിക്ക് റണ്‍ഔട്ട്. ഭാരമെല്ലാം ഏറ്റെടുത്ത് രോഹിത് ധോനിക്കൊപ്പം ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 167 റണ്‍സ്. സെഞ്ചുറി കടന്നതിന് പിന്നാലെ ഹിറ്റ്മാന്‍ പന്ത് നിലം തൊടീക്കാതെ പറത്തി. 16 സിക്‌സ് ആണ് അന്ന് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് വന്നത്. 

383 റണ്‍സാണ് അന്ന് ഓസ്‌ട്രേലിയയ്ക്ക് മുന്‍പില്‍ ഇന്ത്യ വിജയ ലക്ഷ്യമായി വെച്ചത്. 326 റണ്‍സിന് ഓസീസ് പട ഓള്‍ഔട്ട്. പരമ്പര ഇന്ത്യയ്ക്ക്. ഏകദിനത്തില്‍ പിന്നേയും ഇരട്ടശതകം തൊട്ട് മനസ് വെച്ചാല്‍ തന്നെ വീഴ്ത്താന്‍ മറ്റാര്‍ക്കുമാവില്ലെന്ന് രോഹിത് തെളിയിച്ചു കഴിഞ്ഞു. 

ചിന്നസ്വാമിയില്‍ പരിക്കിന്റെ പിടിയില്‍ നിന്ന് പുറത്ത് വന്ന് അതുപോലൊരു ഇന്നിങ്‌സ് രോഹിത്തില്‍ നിന്ന് വരുന്നത് കാണാനാണ് ആരാധകരുടെ കാത്തിരിപ്പ്. രാജ്‌കോട്ടില്‍ അര്‍ധശതകത്തിന് അടുത്തെത്തി നില്‍ക്കെ വിക്കറ്റ് നഷ്ടപ്പെട്ടതിലെ നിരാശ രോഹിത്തിന്റെ മുഖത്ത് വ്യക്തമായിരുന്നു. ആ സങ്കടം ചിന്നസ്വാമിയില്‍ രോഹിത് തീര്‍ക്കാനൊരുങ്ങിയാല്‍ പരമ്പര ഇന്ത്യയുടെ കൈകളില്‍ ഭദ്രമാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com