വീണ്ടും റണ്‍ മഴ കാത്ത് ഓക്ലാന്‍ഡ്; ബൗളിങ്ങില്‍ നിര്‍ണായക മാറ്റത്തിന് ഇന്ത്യ; രണ്ടാം ട്വന്റി20 ഇന്ന് 

രണ്ടാം ട്വന്റി20ക്കായി ഇറങ്ങുമ്പോള്‍ ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്ക് മേലാണ് സമ്മര്‍ദം
വീണ്ടും റണ്‍ മഴ കാത്ത് ഓക്ലാന്‍ഡ്; ബൗളിങ്ങില്‍ നിര്‍ണായക മാറ്റത്തിന് ഇന്ത്യ; രണ്ടാം ട്വന്റി20 ഇന്ന് 

ഓക്ലാന്‍ഡ്:റണ്‍ മഴ പെയ്ത ഓക് ലാന്‍ഡില്‍ പരമ്പരയിലെ രണ്ടാം പോര്. ഇരു ടീമുകളും ബാറ്റിങ് കരുത്ത് കാണിച്ച ആദ്യ ട്വന്റി20ക്ക് സമാനമാണ് ഓക് ലന്‍ഡിലെ കാര്യങ്ങള്‍ എന്നതിനാല്‍ ഇന്നും ബാറ്റിങ് വിരുന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പിഴവുകള്‍ തിരുത്തി ന്യൂസിലാന്‍ഡും ഇറങ്ങുന്നതോടെ പോരാട്ടും കടുക്കുമെന്ന് വ്യക്തം. 

പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ ഇരു ടീമുകളിലുമായി അഞ്ച് ബാറ്റ്‌സ്മാന്മാരാണ് അര്‍ധ ശതകം കുറിച്ചത്. ഈഡന്‍ പാര്‍ക്കിലെ ചെറിയ ബൗണ്ടറികളുടെ ആനുകൂല്യം മുതലെടുത്തായിരുന്നു ഇരു ടീമുകളുടേയും കളി.

ഡെത്ത് ഓവറുകളിലെ ഇന്ത്യയുടെ ബൗളിങ് ന്യൂസിലാന്‍ഡിനെ കുഴക്കിയിരുന്നു. ബൂമ്ര തന്റെ അവസാന രണ്ട് ഓവറുകളില്‍ വഴങ്ങിയത് 16 റണ്‍സ് മാത്രമാണ്. അവസാന ഓവറില്‍ മുഹമ്മദ് ഷമി നല്‍കിയതാവട്ടെ 9 റണ്‍സും. ബാക്കി കാര്യങ്ങളെല്ലാം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഭംഗിയാക്കി.

രണ്ടാം ട്വന്റി20ക്കായി ഇറങ്ങുമ്പോള്‍ ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്ക് മേലാണ് സമ്മര്‍ദം. ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്മാരാവട്ടെ പരിചയസമ്പത്ത് കുറവുള്ള ശിവം ദുബെ ഉള്‍പ്പെടെയുള്ളവരുടെ ഓവറുകളില്‍ അധിക റണ്‍സ് എങ്ങനെ കണ്ടെത്താമെന്നും കണ്ടെത്തണം. 

ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമ്പോള്‍ റിഷഭ് പന്ത് ബെഞ്ചിലിരിക്കാന്‍ തന്നെയാണ് സാധ്യത.  രാഹുല്‍ ടീമിന് ബാലന്‍സ് നല്‍കുമ്പോള്‍ മനീഷ് പാണ്ഡേ വീണ്ടും ടീമില്‍ ഇടം നേടും. ബൗളിങ്ങില്‍ ശര്‍ദുല്‍ താക്കൂറിന് പകരം നവ്ദീപ് സെയ്‌നിയെ ഇന്ത്യ കളിപ്പിച്ചേക്കും. 

ആദ്യ ട്വന്റി20യില്‍ ഭേദപ്പെട്ട ബൗളിങ് പ്രകടനം നടത്തിയ ശിവം ദുബെ രണ്ടാം ട്വന്റി20യിലും രവീന്ദ്ര ജഡേജയ്‌ക്കൊപ്പം സ്ഥാനം നിലനിര്‍ത്തും. ആദ്യ ട്വന്റി20യില്‍ ബൂമ്രയുടെ കണങ്കാലിന് പരിക്കേറ്റിരുന്നു. എന്നാല്‍ ഇതിന് ശേഷവും ബൂമ്ര ബൗള്‍ ചെയ്തു. എന്നാല്‍ രണ്ടാം ട്വന്റി20യില്‍ പരിക്ക് വഷളാക്കേണ്ട എന്ന വിലയിരുത്തി ബൂമ്രയ്ക്ക് വിശ്രമം അനുവദിക്കുമോ എന്ന് വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com