'മരണമാസ് സർഫറാസ്'; ദിവസങ്ങൾക്ക് മുൻപ് ട്രിപ്പിൾ, ഇന്ന് ഡബിൾ സെഞ്ച്വറി
ധര്‍മശാല: ദിവസങ്ങൾക്ക് മുൻപ് ട്രിപ്പിൾ സെഞ്ച്വറി നേടി വാർത്തകൾ സൃഷ്ടിച്ച സർഫറാസ് ഖാൻ, ഇരട്ട സെഞ്ച്വറി നേടി മാരക ഫോം തുടരുന്നു.
മുംബൈ താരമായ സര്‍ഫറാസ് ഹിമാചല്‍ പ്രദേശിനെതിരെയുള്ള മത്സരത്തിലാണ് ഇരട്ട ശതകം കുറിച്ചത്. ഉത്തര്‍പ്രദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയതിനു പിന്നാലെയാണ് സര്‍ഫറാസിന്റെ ഈ മിന്നും പ്രകടനം.
ട്രിപ്പിൾ സെഞ്ച്വറിക്ക് പിന്നാലെ ഡബിൾ സെഞ്ച്വറി നേടി സർഫറാസ് റെക്കോർഡ് നേട്ടത്തിനൊപ്പവുമെത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ട്രിപ്പില്‍ സെഞ്ച്വറിയും അടുത്ത മത്സരത്തില്‍ തന്നെ ഡബിള്‍ സെഞ്ച്വറിയും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സര്‍ഫറാസ് സ്വന്തമാക്കിയത്. തമിഴ്‌നാടിന്റെ ഡബ്ല്യു വി രാമനാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. 1989ല്‍ 313, 200* എന്നിങ്ങനെയായിരുന്നു രാമന്റെ സ്‌കോറുകള്‍. നേരത്തെ ഉത്തര്‍പ്രദേശിനതിരേ 397 പന്തുകള്‍ നേരിട്ട സര്‍ഫറാസ് 30 ഫോറും എട്ടു സിക്‌സും സഹിതം 301 റണ്‍സുമായി പുറത്താകാതെ നിന്നു.
199 പന്തില്‍ നിന്ന് ഡബിള്‍ തികച്ച സര്‍ഫറാസ് 213 പന്തില്‍ നിന്ന് നാല് സിക്‌സും 32 ഫോറുമടക്കം 226 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. നാളെ തുടര്‍ച്ചയായ രണ്ടാം ട്രിപ്പിള്‍ തികയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അതിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍.
സര്‍ഫറാസ് തകര്‍ത്തടിച്ചപ്പോള്‍ ഹിമാചലിനെതിരായ മത്സരത്തിന്റെ ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 372 റണ്‍സെന്ന നിലയിലാണ് മുംബൈ. സര്‍ഫറാസിനൊപ്പം 44 റണ്‍സുമായി ശുഭം രഞ്ജനയാണ് ക്രീസില്‍. ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയില്‍ തകര്‍ന്ന മുംബൈ പിന്നീട് മികച്ച നിലയിലെത്തിയത് സര്‍ഫറാസിന്റെ ഇന്നിങ്‌സിന്റെ ബലത്തിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ