മ്യൂണിക്ക്: ദിവസങ്ങള്‍ക്ക് മുന്‍പ് ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ട് ഓഗ്‌സ്ബര്‍ഗുമായുള്ള പോരാട്ടത്തില്‍ രണ്ടാം പകുതിക്ക് ഇറങ്ങുമ്പോള്‍ 1-3ന് പിന്നിലായിരുന്നു. കളിയുടെ 56ാം മിനുട്ടില്‍ പരിശീലകന്‍ ലൂസിയന്‍ ഫാവ്‌റെ പുതിയതായി ടീമിലെത്തിച്ച നോര്‍വെ താരം 19കാരന്‍ എര്‍ലിങ് ഹാളണ്ടിനെ കളത്തിലിറക്കുന്നു.
കളത്തിലിറങ്ങി വെറും 20 മിനുട്ടിനുള്ളിൽ പയ്യന്‍ വലയിലെത്തിച്ചത് മൂന്ന് ഗോളുകള്‍. കളി അവസാനിച്ചപ്പോള്‍ 1-3ന് പിന്നില്‍ നിന്ന ബൊറൂസിയ ഡോര്‍ട്മുണ്ട് 5-3ന് മത്സരം സ്വന്തമാക്കിയാണ് മൈതാനം വിട്ടത്.
തൊട്ടു പിന്നാലെ നടന്ന കൊളോണിനെതിരായ മത്സരത്തിലും ഹാളണ്ട് പകരക്കാരുടെ പട്ടികയില്‍ തന്നെയായിരുന്നു. 77ാം മിനുട്ടില്‍ താരത്തെ കോച്ച് കളത്തിലിറക്കി. പയ്യന്‍ വലയിലെത്തിച്ചത് രണ്ട് ഗോളുകള്‍.
ചുരുക്കി പറഞ്ഞാല്‍ ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബൊറൂസിയക്കായി ഹാളണ്ട് ഇതുവരെ കളിച്ചത് 56 മിനുട്ടുകള്‍ മാത്രമാണ്. പക്ഷേ അഞ്ച് ഗോളുകള്‍ നേടി ജര്‍മനിയില്‍ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് ഈ 19കാരന്‍. ബുണ്ടസ് ലീഗയില്‍ അരങ്ങേറി ആദ്യ രണ്ട് മത്സരത്തില്‍ തന്നെ അഞ്ച് ഗോളുകളെന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ഹാളണ്ട് സ്വന്തമാക്കിയത്.
ജനുവരിയിലെ താരക്കൈമാറ്റ വിപണിയിലൂടെയാണ് ഹാളണ്ട് ബൊറൂസിയ ഡോര്‍ട്മുണ്ടിലെത്തിയത്. റെഡ് ബുള്‍ സ്ലാസ്ബര്‍ഗില്‍ നിന്നാണ് കൗമാര താരം ബൊറൂസിയന്‍ പാളയത്തിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ