ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് 200 റണ്‍സ് വിജയ ലക്ഷ്യം. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ 204 റണ്‍സിന് പുറത്താക്കിയ വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 318 റണ്‍സ് നേടി 114 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 313 റണ്‍സില്‍ അവസാനിപ്പിച്ചു.
200 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന വിന്‍ഡീസ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ ഏഴ് റൺസെന്ന നിലയിൽ.
രണ്ടാം ഇന്നിങ്‌സില്‍ മികച്ച തുടക്കം ലഭിച്ചിട്ടും ഇംഗ്ലണ്ടിന് മുതലാക്കാന്‍ സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. വിന്‍ഡീസ് ബൗളിങ് നിര ശക്തമായി തിരിച്ചെത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 313 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ഗബ്രിയേല്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലീഷ് നിരയില്‍ നാശം വിതച്ചു. റോസ്റ്റന്‍ ചേസ്, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റുകളും ഹോള്‍ഡര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍മാരായ ബേണ്‍സും, സിബ്ലേയും ഭേദപ്പെട്ട തുടക്കം നല്‍കി. 72 റണ്‍സ് ഇവിടെ ഓപ്പണിങ്ങില്‍ കൂട്ടിച്ചേര്‍ത്തു. മധ്യനിരയില്‍ സ്‌റ്റോക്ക്‌സും, ക്രൗലേയും ചേര്‍ന്ന് കൂട്ടുകെട്ട് തീര്‍ത്തതോടെ ഇംഗ്ലണ്ട് മികച്ച നിലയിലേക്ക് എത്തി.
എന്നാല്‍ 249 റണ്‍സില്‍ നില്‍ക്കുമ്പോള്‍ 46 റണ്‍സ് എടുത്ത നായകന്‍ സ്‌റ്റോക്ക്‌സിനെ ഹോള്‍ഡര്‍ മടക്കിയതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച ആരംഭിച്ചു. പിന്നാലെ വളരെ വേഗത്തില്‍ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകള്‍ കൂടി വിന്‍ഡീസ് വീഴ്ത്തി. ക്രൗലേ 76 റണ്‍സ് നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ