ബംഗളൂരു: 1998ല്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടതിന് പിന്നാലെ ഏകദിനത്തിന് യോജിച്ച കളിക്കാരനാണോ എന്നതില്‍ സ്വയം സംശയം തോന്നിയതായി രാഹുല്‍ ദ്രാവിഡ്. രാജ്യാന്തര ക്രിക്കറ്റില്‍ സുരക്ഷിതമല്ലാത്ത അവസ്ഥ തനിക്ക് അനുഭവപ്പെട്ട സമയമുണ്ടെന്ന് പറഞ്ഞാണ് ദ്രാവിഡിന്റെ വാക്കുകള്‍.
1998ല്‍ ഏകദിന ടീമില്‍ നിന്ന് എന്നെ ഒഴിവാക്കി. ഒരു വര്‍ഷത്തോളം മാറ്റി നിര്‍ത്തപ്പെട്ടു. തിരിച്ചു വരാന്‍ എനിക്ക് ഒരുപാട് പ്രയത്‌നിക്കേണ്ടി വന്നു. ഏകദിനത്തിന് യോജിച്ച കളിക്കാരനാണോ ഞാന്‍ എന്നതില്‍ സംശയം വന്നു. ടെസ്റ്റ് താരം എന്ന നിലയിലാണ് ഞാന്‍ പരിശീലിപ്പിക്കപ്പെട്ടത്. പന്ത് മുകളിലേക്ക് അടിക്കുന്നതിന് പകരം ഗ്രൗണ്ടിലേക്ക് അടിക്കാന്‍ പാകത്തില്‍ വാര്‍ത്തെടുത്തതാണ് എന്നെ. ഇതോടെ ഏകദിനത്തിന് ഇണങ്ങുന്ന കഴിവ് എനിക്കുണ്ടോ എന്ന് സംശയമായി, ദ്രാവിഡ് പറഞ്ഞു.
1999 ലോകകപ്പിന് മുന്‍പായാണ് ദ്രാവിഡ് ഇന്ത്യന്‍ ടീമിലേക്ക് ശക്തമായി തിരിച്ചു വരുന്നത്. ലോകകപ്പില്‍ 461 റണ്‍സ് നേടി രാഹുല്‍ ഇന്ത്യയുടെ റണ്‍വേട്ടയില്‍ മുന്‍പില്‍ നിന്നു. ആ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയതും രാഹുല്‍ ദ്രാവിഡ് ആണ്.
ക്രിക്കറ്റ് കരിയറിന്റെ പര ഘട്ടങ്ങളില്‍ സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെട്ടു. ആ സമയം രഞ്ജി ട്രോഫി മാത്രമാണ് ഉള്ളത്. രഞ്ജിയില്‍ നിന്ന് ലഭിക്കുന്ന തുക വളരെ ചെറുതും. ഞാന്‍ പഠനത്തില്‍ മികവ് കാണിച്ചിരുന്നു. എംബിഎയോ മറ്റോ എനിക്ക് അനായാസം എടുക്കാം. എന്നാല്‍ ക്രിക്കറ്റിന് വേണ്ടി ഞാന്‍ അതെല്ലാം മാറ്രി വെച്ചു. ക്രിക്കറ്റില്‍ പരാജയപ്പെട്ടാല്‍ പിന്നെ ആശ്രയിക്കാന്‍ ഒന്നുമില്ല എന്ന ചിന്ത എന്നെ പേടിപ്പിച്ചിരുന്നു, ദ്രാവിഡ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ