മുംബൈ: ഡെക്കാന്‍ ചാര്‍ജേഴ്‌സുമായുള്ള നിയമ പോരാട്ടത്തില്‍ ബിസിസിഐക്ക് കനത്ത തിരിച്ചടി. 4800 കോടി രൂപ ഐപിഎല്‍ മുന്‍ ഫ്രാഞ്ചൈസിയായ ഡെക്കാന്‍ ചാര്‍ജേഴ്‌സിന് നല്‍കാന്‍ ആര്‍ബിട്രേറ്ററുടെ ഉത്തരവ്.
2012ല്‍ ഐപിഎല്ലില്‍ നിന്ന് അകാരണമായി സസ്‌പെന്‍ഡ് ചെയ്തതിനുള്ള നഷ്ടപരിഹാരമായാണ് വന്‍ തുക നല്‍കാന്‍ ബോംബെ ഹൈക്കോടതി നിയോഗിച്ച ആര്‍ബിട്രേറ്റര്‍ ജസ്റ്റിസ് സി കെ തക്കര്‍ ഉത്തരവിട്ടത്. നഷ്ടപരിഹാര തുക ഈ വര്‍ഷം സെപ്തംബറിന് ഉള്ളില്‍ നല്‍കണം.
ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീം പ്രമോട്ടര്‍മാരുടെ സാമ്പത്തിക പ്രതിസന്ധികളെ ചൂണ്ടിയാണ് ബിസിസിഐ ഫ്രാഞ്ചൈസിയെ ടൂര്‍ണമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിന് പകരം സണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്ലിലേക്ക് എത്തുകയും ചെയ്തു.
ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ബിസിസിഐ സംശയം ഉന്നയിച്ചതോടെ 100 കോടി രൂപ ഗ്യാരന്റിയായി 10 ദിവസത്തിനുള്ളില്‍ കെട്ടി വെക്കാന്‍ ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കളിക്കാര്‍ക്ക് പ്രതിഫലം നല്‍കാനുള്ള സാമ്പത്തിക സ്ഥിതി ഡെക്കന്‍ ചാര്‍ജേഴ്‌സിന് ഇല്ലെന്നാണ് ബിസിസിഐ കോടതിയില്‍ നിലപാടെടുത്തത്.
നാലായിരം കോടി രൂപയോളം ടീമിന്റെ പ്രമോട്ടര്‍മാര്‍ക്ക് ബാങ്കുകളില്‍ ബാധ്യതയുണ്ടെന്ന വാദവും ബിസിസിഐ ഉന്നയിച്ചു. 2009ല്‍ ഐപിഎല്‍ ചാമ്പ്യന്മാരായ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ 2012ലാണ് ടൂര്‍ണമെന്റില്‍ നിന്ന് ബിസിസിഐ സസ്‌പെന്‍ഡ് ചെയ്യുന്നത്. നേരത്തെ, ഐപിഎല്ലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ കൊച്ചി തസ്‌കേഴ്‌സിനും നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേറ്റര്‍ വിധിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ