'ഇനി തോല്‍ക്കാന്‍ മനസില്ല'- ഒടുവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ചെല്‍സി വീഴ്ത്തി; അതും സെമിയില്‍

ഇനി തോല്‍ക്കാന്‍ മനസില്ല; ഒടുവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ചെല്‍സി വീഴ്ത്തി; അതും സെമിയില്‍
'ഇനി തോല്‍ക്കാന്‍ മനസില്ല'- ഒടുവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ചെല്‍സി വീഴ്ത്തി; അതും സെമിയില്‍

ലണ്ടന്‍: സീസണില്‍ മൂന്ന് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും പരാജയപ്പെട്ടതിന്റെ മുറിവ് ആഴത്തിലുണ്ടായിരുന്നു. നിര്‍ണായക സമയവും സന്ദര്‍ഭവും എത്തിയപ്പോള്‍ ഫ്രാങ്ക് ലംപാര്‍ഡ് ഒടുവില്‍ കണക്കങ്ങ് തീര്‍ത്തു. അതും എഫ്എ കപ്പിന്റെ സെമിയില്‍.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ കീഴടക്കി ചെല്‍സി എഫ്എ കപ്പിന്റെ ഫൈനലിലേക്ക് മുന്നേറി. ഒലെ ഗണ്ണാര്‍ സോള്‍ഷ്യറിന്റെ എല്ലാ ടാക്ടിക്‌സും പിഴച്ച മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരാജയപ്പെട്ടത്.

നിര്‍ണായക പോരാട്ടത്തില്‍ പോഗ്ബ, മാര്‍ഷ്യല്‍, ഗ്രീന്‍വുഡ് എന്നിവരെ ഒക്കെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്തിരുത്തി. മത്സരത്തിന്റെ തുടക്കം മുതല്‍ ചെല്‍സി ആയിരുന്നു കളി നിയന്ത്രിച്ചത്. ആദ്യ ഗോള്‍ പിറക്കാന്‍ ആദ്യ പകുതിയുടെ അവസാനമായെന്ന് മാത്രം. മാഞ്ചസ്റ്റര്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിയുന്ന കാഴ്ചയായിരുന്നു.

റൈറ്റ് വിങ്ങില്‍ നിന്ന് ആസ്പിലെക്വെറ്റ നല്‍കിയ പാസില്‍ നിന്ന് ഒലിവര്‍ ജിറൂദാണ് ചെല്‍സിയുടെ അക്കൗണ്ട് തുറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടാം ഗോളും ചെല്‍സി വലയിലാക്കി. മാസന്‍ മൗണ്ടായിരുന്നു സ്‌കോറര്‍. രണ്ട് ഗോള്‍ ലീഡുണ്ടായിട്ടും ലംപാര്‍ഡ് ആക്രമിക്കുക എന്ന തന്ത്രം കൂടുതല്‍ നടപ്പിലാക്കുന്ന കാഴ്ചയായിരുന്നു.

മറുഭാഗത്ത് രണ്ട് പാസുകള്‍ ഒരുമിച്ച് ചെയ്യാന്‍ വരെ ആകാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കഷ്ടപ്പെടുന്നതാണ് കണ്ടത്. അതിനിടെയാണ് 74ാം മിനുട്ടില്‍ മഗ്വയറിന്റെ സെല്‍ഫ് ഗോള്‍ പിറന്നത്. അതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കഥ പൂര്‍ണമായും അവസാനിക്കുകയായിരുന്നു. 85ാം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസ് ഒരു ഗോള്‍ നേടി എങ്കിലും തിരിച്ചുവരവിനുള്ള സമയം അവസാനിച്ചിരുന്നു.

ഫൈനലില്‍ ആഴ്‌സണലാണ് ചെല്‍സിയുടെ എതിരാളി. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ ഫൈനലില്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com