ഇംഗ്ലണ്ട്-വിന്‍ഡിസ് മൂന്നാം ടെസ്റ്റ് ഇന്ന് തുടങ്ങും, പരമ്പര ആര്‍ക്കെന്ന് ഉറ്റുനോക്കി ക്രിക്കറ്റ് ലോകം

ഓരോ ടെസ്റ്റ് വീതം ഇരു ടീമും ജയിച്ച് നില്‍ക്കുന്നതോടെ പരമ്പര ജയം നിര്‍ണയിക്കുന്ന അവസാന ടെസ്റ്റിന്റെ ആവേശം ഉയരുന്നു
ഇംഗ്ലണ്ട്-വിന്‍ഡിസ് മൂന്നാം ടെസ്റ്റ് ഇന്ന് തുടങ്ങും, പരമ്പര ആര്‍ക്കെന്ന് ഉറ്റുനോക്കി ക്രിക്കറ്റ് ലോകം

മാഞ്ചസ്റ്റര്‍: കോവിഡ് കാലത്ത് ക്രിക്കറ്റിനെ തിരികെ കൊണ്ടുവന്ന ഇംഗ്ലണ്ട്-വിന്‍ഡിസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റ് ഇന്ന് തുടങ്ങും. ഓരോ ടെസ്റ്റ് വീതം ഇരു ടീമും ജയിച്ച് നില്‍ക്കുന്നതോടെ പരമ്പര ജയം നിര്‍ണയിക്കുന്ന അവസാന ടെസ്റ്റിന്റെ ആവേശം ഉയരുന്നു. 

22 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇംഗ്ലണ്ട് മണ്ണില്‍ പരമ്പര ജയം എന്ന നേട്ടമാണ് വിന്‍ഡിസിനെ കാത്തിരിക്കുന്നത്. എന്നാല്‍, വിസ്ഡന്‍ ട്രോഫി തിരിച്ചു പിടിക്കുക എന്നതാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. മൂന്നാം ടെസ്റ്റില്‍ പരിക്കിനെ തുടര്‍ന്ന് സ്റ്റോക്ക്‌സ് ബൗള്‍ ചെയ്‌തേക്കില്ലെന്ന് നായകന്‍ ജോ റൂട്ട് പറഞ്ഞു. 

ആദ്യ ടെസ്റ്റില്‍ നായകനായെടുത്ത തീരുമാനങ്ങളെല്ലാം വിമര്‍ശനത്തിന് ഇടയാവുകയും, തോല്‍വിയിലേക്ക് വീഴുകയും ചെയ്തതിന്റെ കണക്ക് രണ്ടാം ടെസ്റ്റില്‍ സ്‌റ്റോക്ക്‌സ് വീട്ടിയിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ രണ്ടം ടെസ്റ്റ് നഷ്ടമായ ആര്‍ച്ചര്‍ മൂന്നാം ടെസ്റ്റില്‍ ഇടംപിടിക്കും. 

രണ്ടാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്ന ജെയിംസ് ആന്‍ഡേഴ്‌സന്‍, മാര്‍ക്ക് വുഡ് എന്നിവരും ടീമിലേക്കെത്തിയേക്കും. സ്വന്തം മണ്ണില്‍ ഏതാനും വര്‍ഷം മുന്‍പ് ഇന്ത്യയെ തോല്‍പ്പിച്ചതിന് ശേഷം പറയത്തക്ക വലിയ ജയം ടെസ്റ്റ് പരമ്പരയില്‍ നേടാന്‍ ഇംഗ്ലണ്ടിനായിട്ടില്ല. 

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്തെങ്കിലും അതിന്റെ ആത്മവിശ്വാസം ഇപ്പോള്‍ വിന്‍ഡിസ് പേസ് നിരക്കില്ല. ഇംഗ്ലണ്ടാവട്ടെ ആറ് ലോകോത്തര പേസ് ബൗളര്‍മാരാല്‍ നിറഞ്ഞ് നില്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com