ചഹലിനെതിരായ ജാതി അധിക്ഷേപം, യുവരാജ് സിങ് മാപ്പ് പറഞ്ഞു

'ഉത്തരവാദിത്വ ബോധമുള്ള ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍, ആരുടെയെങ്കിലും വികാരങ്ങളെ വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു'
ചഹലിനെതിരായ ജാതി അധിക്ഷേപം, യുവരാജ് സിങ് മാപ്പ് പറഞ്ഞു

മുംബൈ: സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെതിരായ ജാതി അധിക്ഷേപത്തില്‍ ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ് മാപ്പ് പറഞ്ഞു. ഒരു തരത്തിലുള്ള വിവേചനത്തിലും വിശ്വസിക്കുന്നില്ലെന്ന് യുവി പറഞ്ഞു. രോഹിത്തിനൊപ്പമുള്ള ഇന്‍സ്റ്റാ ലൈവിന് ഇടയിലാണ് യുവിയില്‍ നിന്ന് വിവാദ പരാമര്‍ശം വരുന്നത്. 

ഓരോ ജീവനേയും ഒരു വിവേചനവും ഇല്ലാതെ ബഹുമാനിക്കുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ സുഹൃത്തിനൊപ്പം സംസാരിക്കുമ്പോള്‍ അനുചിതമായി കടന്നു വന്ന വാക്കുകളാണ് അത്. എന്നാല്‍, ഉത്തരവാദിത്വ ബോധമുള്ള ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍, ആരുടെയെങ്കിലും വികാരങ്ങളെ വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. 

ജാതി, നിറം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലെ ഒരു വിവേചനത്തിലും ഞാന്‍ വിശ്വസിക്കുന്നില്ല. മനുഷ്യരുടെ ക്ഷേമത്തിന് വേണ്ടിയാണ് ഞാന്‍ എന്റെ ജീവിതം ഉപയോഗിച്ചിട്ടുള്ളത്, ഇനി ഉപയോഗിക്കുന്നതും. ഓരോ ജീവന്റേയും വില മനസിലാക്കി ഒരു വിവേചനമില്ലാതെ ഓരോ വ്യക്തിയേയും ഞാന്‍ ബഹുമാനിക്കുന്നു, ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ യുവി പറയുന്നു. 

ഭാംഗി എന്ന് ചഹലിനെ യുവി വിശേഷിപ്പിച്ചതാണ് വിവാദമായത്. യുവരാജ് സിങ്ങിനെതിരെ ഹരിയാനയിലെ ഹസ്‌നയില്‍ പൊലീസിന് പരാതി ലഭിക്കുകയും ചെയ്തു. ദളിതരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ദളിത് പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്. രോഹിത്തിനൊപ്പമുള്ള ഇന്‍സ്റ്റാ ലൈവിന് ഇടയില്‍ ചഹലിന്റെ ടിക് ടോക് വീഡിയോകളെ കുറിച്ച് പറയവെയാണ് വിവാദ പരാമര്‍ശം യുവിയില്‍ നിന്ന് വന്നത്. ആഴ്ചകള്‍ക്ക് ശേഷമാണ് ഈ ഭാഗം വരുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com