അവസാന യാത്രയ്ക്ക് മുന്‍പ് ആ ഗോള്‍; ടീമിനായി വല കുലുക്കി 16കാരന്‍ നിത്യ നിദ്രയിലേക്ക് മടങ്ങി (വീഡിയോ)

അവസാന യാത്രയ്ക്ക് മുന്‍പ് ആ ഗോള്‍; ടീമിനായി വല കുലുക്കി 16കാരന്‍ നിത്യ നിദ്രയിലേക്ക് മടങ്ങി (വീഡിയോ)
അവസാന യാത്രയ്ക്ക് മുന്‍പ് ആ ഗോള്‍; ടീമിനായി വല കുലുക്കി 16കാരന്‍ നിത്യ നിദ്രയിലേക്ക് മടങ്ങി (വീഡിയോ)

മെക്‌സിക്കോ സിറ്റി: വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കാത്ത ചില കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അകാലത്തില്‍ മരിച്ച തങ്ങളുടെ ഫുട്‌ബോള്‍ ക്ലബിലെ സഹ താരത്തിന് വളരെ വ്യത്യസ്തമായ രീതിയില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയാണ് ഒരൂകൂട്ടം കൗമാരക്കാര്‍. ഗോളടിക്കാന്‍ അവസരമൊരുക്കിയാണ് താരങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനെ യാത്രയാക്കുന്നത്.

മെക്‌സിക്കോയിലെ 16കാരനായ ഫുട്‌ബോള്‍ താരത്തിനാണ് സഹ താരങ്ങള്‍ ആദരമര്‍പ്പിച്ചത്. ജൂനിയര്‍ ഫുട്‌ബോള്‍ ക്ലബ് ടീമിലെ അംഗങ്ങളിലൊരാളായ അലക്‌സാണ്ടര്‍ മര്‍ട്ടിനെസ് ഗോമസാണ് മരിച്ചത്. പൊലീസിന്റെ വെടിയേറ്റാണ് 16കാരന്‍ ദാരുണമായി കൊല്ലപ്പെട്ടത്. ആളുമാറി പൊലീസ് വെടിവയ്ക്കുകയായിരുന്നു എന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സംസ്‌കാരച്ചടങ്ങുകള്‍ക്കായി ശവമഞ്ചം എടുക്കും മുന്‍പാണ് സഹ താരങ്ങള്‍ തങ്ങളുടെ പ്രിയ സുഹൃത്തിന് വ്യത്യസ്ത രീതിയില്‍ ആദരമര്‍പ്പിച്ചത്. ഒരു ഗോള്‍ പോസ്റ്റും അതിന് കീഴില്‍ ഗോള്‍ കീപ്പറായി ഒരു പയ്യനും നില്‍ക്കുന്നു. അതിന് മുന്നില്‍ അലക്‌സാണ്ടര്‍ മാര്‍ട്ടിനെസിനെ കിടത്തിയ ശവമഞ്ചം വച്ചു. ടീമംഗങ്ങളിലൊരാള്‍ പന്ത് സഹ താരത്തിന് പാസ് നല്‍കി. അയാള്‍ പന്ത് ശവമഞ്ചത്തിലേക്ക് തട്ടിയിട്ടു. ശവമഞ്ചത്തില്‍ കൊണ്ട പന്ത് നേരെ ഗോള്‍ പോസ്റ്റിനകത്തേക്ക് കയറി ഗോളാവുന്നു. ഗോളായതോടെ സഹ താരങ്ങളെല്ലാം ഒന്നിച്ച് ആ ശവമഞ്ചത്തെ കെട്ടിപ്പിടിക്കുന്നു.

16 കാരന്റെ ബന്ധുക്കളടക്കമുള്ളവര്‍ ഈ ആദരമര്‍പ്പിക്കല്‍ ചടങ്ങിന് സാക്ഷികളായി നില്‍ക്കുന്നുണ്ടായിരുന്നു. പലരുടേയും കണ്ണു നിറയുന്നതും പരസ്പരം ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ച ഈ വീഡിയോക്ക് നിരവധി പേര്‍ കമന്റുമായി എത്തി. കണ്ണു നിറയിക്കുന്ന ഗോള്‍ നേട്ടമാണിതെന്ന് പലരും അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com