റാഞ്ചി: ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതുമായി ഏറെ ആത്മബന്ധം പുലർത്തിയ ക്രിക്കറ്റ് താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനി. ധോനിയുടെ ജീവിതം പറഞ്ഞ 'എംഎസ് ധോനി: ദി അൺടോൾഡ് സ്റ്റോറി' എന്ന സിനിമയിലെ നായകൻ സുശാന്തായിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ആത്മ സുഹൃത്തുക്കളായി മാറി.
അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ധോനി ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാൽ ധോനിക്കുണ്ടായ മനോവിഷമത്തെ കുറിച്ച് സംസാരിക്കുകയാണ് താരത്തിന്റെ മാനേജറും ധോനി സിനിമയുടെ നിർമാതാവുമായ അരുൺ പാണ്ഡെ. സുശാന്ത് ആത്മഹത്യ ചെയ്തു എന്ന വാർത്ത ധോനിയെ നിശബ്ദനാക്കിയെന്ന് അരുൺ പറയുന്നു.
'സുശാന്തിന്റെ മരണ വാർത്ത കേട്ട് ധോനി സ്തബ്ധനായിപ്പോയി. അദ്ദേഹത്തിന് പ്രതികരിക്കാൻ പോലുമായില്ല. വാക്കുകൾ കിട്ടാത്ത അവസ്ഥ. ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല. ധോനിക്കു മാത്രമല്ല, എനിക്കും ഇതേകുറിച്ച് എന്തുപറയണമെന്ന് അറിയില്ല' - ഒരു മാധ്യമത്തോട് അരുൺ പ്രതികരിച്ചു.
സിനിമയുമായി ബന്ധപ്പെട്ട് 15 ദിവസം സുശാന്ത് ധോനിക്കൊപ്പം താമസിച്ചിരുന്നു. പിന്നീട് സിനിമയുടെ പ്രൊമോഷന്റെ സമയത്തും ധോനിയും സുശാന്തും ഒരുമിച്ചുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ