മുംബൈ: സുശാന്തിനോട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. എന്റെ സുഹത്തായിരുന്നു സുശാന്ത്. ശ്രദ്ധ കൊടുക്കേണ്ട പ്രശ്‌നങ്ങളില്‍ ഒന്നാണ് വിഷാദമെന്ന് ഷമി പറഞ്ഞു.
സുശാന്തിനെ പോലെ കഴിവ് നിറഞ്ഞ താരം ജീവന്‍ നഷ്ടപ്പെടുത്തി എന്നത് നിര്‍ഭാഗ്യകരമാണ്. അവന്റെ മാനസികാവസ്ഥയെ കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ അവനുമായി ഞാന്‍ സംസാരിക്കുമായിരുന്നു. എന്റെ കാര്യത്തില്‍ കുടുംബമാണ് എന്നെ അങ്ങനെയൊരു ഘട്ടത്തില്‍ നിന്ന് തിരികെ കയറ്റിയത്, ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷമി പറഞ്ഞു.
ആത്മഹത്യയെ കുറിച്ച് ഞാന്‍ ചിന്തിച്ച സമയം എനിക്കൊപ്പം കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഉണ്ടാവും. എന്നെ അവര്‍ ഒറ്റക്കാക്കിയിട്ടില്ല. എന്നോട് അവര്‍ സംസാരിച്ചുകൊണ്ടിരിക്കും. മാനസിക സമ്മര്‍ദം നമ്മുടെ ശരീരത്തേയും ബാധിക്കും. പുറത്തു നിന്നോ മറ്റോ സഹായം തേടുന്നതിലൂടെ അതിനെ അതിജീവിക്കാനാവും.
കോഹ് ലി, സപ്പോര്‍ട്ട് സ്റ്റാഫ്, മറ്റ് ടീം അംഗങ്ങളുടെ പിന്തുണ എനിക്ക് കിട്ടി. കുടുംബം പോലെയാണ് ഞങ്ങള്‍. എല്ലാ ദേഷ്യവും അസ്വസ്ഥതയിലും ഫീല്‍ഡിലേക്ക് കൊണ്ടുവരണം എന്നാണ് എന്നോട് ടീം അംഗങ്ങള്‍ നിര്‍ദേശിച്ചത്. അങ്ങനെയൊരു ഘട്ടം കഴിഞ്ഞു പോയതില്‍ ഞാന്‍ സന്തോഷിക്കുന്നു, മുഹമ്മദ് ഷമി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ