ന്യൂയോര്‍ക്ക്: ഡബ്ല്യുഡബ്ല്യുഇ (വേള്‍ഡ് റെസ്ലിങ് എന്‍ര്‍ടെയ്ന്‍മെന്റ്) ഇതിഹാസം അണ്ടര്‍ടേക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. റിങില്‍ ഒരു പോരാട്ടം കൂടി നടത്തി താന്‍ വിട പറയുകയാണെന്ന് താരം വ്യക്തമാക്കി. താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഡബ്ല്യുഡബ്ല്യുഇ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏഴ് തവണ ലോക ചാമ്പ്യനായ അണ്ടര്‍ടേക്കര്‍ റെസ്ലിങ് ലോകത്തെ അതികായരില്‍ ഒരാളായാണ് 55കാരനായ താരം അറിയപ്പെടുന്നത്. ആറ് തവണ ടാഗ് ടീം കിരീടം സ്വന്തമാക്കിയ താരം ഒരു തവണ റോയല്‍ റംബിള്‍ വിജയിയുമായിരുന്നു. 12 തവണ സ്ലാമി അവര്‍ഡും ഇതിഹാസം സ്വന്തമാക്കി.
മാര്‍ക്ക് വില്ല്യം കലാവെ എന്നാണ് യഥാര്‍ത്ഥ പേര്. അമേരിക്കയുടെ പ്രൊഫഷണല്‍ റെസ്ലിങ് താരമായിരുന്ന അദ്ദേഹം 1990ലാണ് ഡബ്ല്യുഡബ്ല്യുഇയിലേക്ക് ചുവട് മാറിയത്. പിന്നീടാണ് റിങില്‍ അണ്ടര്‍ടേക്കര്‍ എന്ന പേരില്‍ എത്താന്‍ തുടങ്ങിയത്.
ഉചിതമായ സമയത്താണ് തന്റെ തീരുമാനമെന്ന് അണ്ടര്‍ടേക്കര്‍ പറഞ്ഞു. റിങ്ങിൽ നിന്ന് ഇനി ഒന്നും നേടാനില്ല. റിങിലേക്ക് ഇനി തിരികെയെത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡബ്ല്യുഡബ്ല്യുഇ ആരാധകര്‍ ഏറ്റവും കൂടുതല്‍ കൊണ്ടാടിയ താരമാണ് അണ്ടര്‍ടേക്കര്‍. അദ്ദേഹത്തിന്റെ റിങിലേക്കുള്ള വരവും നാടകീയത സൃഷ്ടിക്കുന്നതിലും മികവും വളരെ ശ്രദ്ധേയമായിരുന്നു. റസല്‍മാനിയയില്‍ തുടര്‍ച്ചയായ 21 വിജയങ്ങളടക്കമുള്ളവ അണ്ടര്‍ടേക്കര്‍ക്ക് സ്വന്തമാണ്. 2018ല്‍ മറ്റൊരു സൂപ്പര്‍ താരമായ ജോണ്‍ സെനയെ മൂന്ന് മിനുട്ടിനുള്ളില്‍ പരാജയപ്പെടുത്തിയതും ശ്രദ്ധേയമാണ്.
ഇടയ്ക്ക് റിങില്‍ നിന്ന് വിട്ടുനിന്ന അണ്ടര്‍ടേക്കര്‍ പിന്നീട് ശക്തമായി തിരിച്ചെത്തുകയായിരുന്നു. 30 വര്‍ഷം നീണ്ട ഉജ്ജ്വലമായ കരിയറിനാണ് താരം വിരാമമിടുന്നത്.
ഇതിഹാസ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ആശംസകളുമായി ആരാധകരും സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ നേര്‍ന്നു. കുട്ടിക്കാലം മുതല്‍ തങ്ങളെ ആനന്ദിപ്പിക്കുന്നതിന് നന്ദി പറയുന്നതായി ആരാധകര്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ