മാഞ്ചസ്റ്റര്‍ സിറ്റിയെ ചെല്‍സി തറപറ്റിച്ചാല്‍ ഇന്ന് ലിവര്‍പൂളിന് കിരീടധാരണം; ക്രിസ്റ്റല്‍ പാലസിനെ തച്ചുതകര്‍ത്ത് ക്ലോപ്പും കൂട്ടരും 

23ാം മിനിറ്റില്‍ അര്‍നോള്‍ഡ് തുടങ്ങിയ ഗോള്‍ വേട്ട സലയും, ഫാബിനോയും മനേയും പിന്തുടര്‍ന്നു
മാഞ്ചസ്റ്റര്‍ സിറ്റിയെ ചെല്‍സി തറപറ്റിച്ചാല്‍ ഇന്ന് ലിവര്‍പൂളിന് കിരീടധാരണം; ക്രിസ്റ്റല്‍ പാലസിനെ തച്ചുതകര്‍ത്ത് ക്ലോപ്പും കൂട്ടരും 

ആന്‍ഫീല്‍ഡ്: കിരീടത്തിലേക്കുള്ള കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. എതിരില്ലാത്ത നാല് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്ത ലിവര്‍പൂളിന് ഒരുപക്ഷേ ഇന്ന് തന്നെ കിരീടം ഉറപ്പിക്കാനായേക്കും. ഇന്ന് നടക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി-ചെല്‍സി പോരില്‍ ഗാര്‍ഡിയോളയും സംഘവും തോല്‍വിയിലേക്ക് വീണാല്‍ കണക്കുകളില്‍ ലിവര്‍പൂള്‍ പ്രിമീയര്‍ ലീഗ് വിജയിയായി മാറും. 

എന്നാല്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ സിറ്റി ജയിച്ചാല്‍ പിന്നെ കിരീടം ഉറപ്പിക്കാന്‍ ജൂലൈ 2 വരെ ലിവര്‍പൂളിന് കാത്തിരിക്കണം. അവിടെ ലിവര്‍പൂളിന് മുന്‍പിലെത്തുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയും. 

ഇടവേള തങ്ങളുടെ ആക്രമണത്തിന്റെ മുനയൊടിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ക്രിസ്റ്റല്‍ പാലസിനെ ലിവര്‍പൂള്‍ തകര്‍ത്ത് വിട്ടത്. 23ാം മിനിറ്റില്‍ അര്‍നോള്‍ഡ് തുടങ്ങിയ ഗോള്‍ വേട്ട സലയും, ഫാബിനോയും മനേയും പിന്തുടര്‍ന്നു. ഷോട്ടുകളിലും പന്ത് കൈവശം വെച്ച് കളിക്കുന്നതിലുമെല്ലാം ആന്‍ഫീല്‍ഡില്‍ ക്ലോപ്പും സംഘവും വ്യക്തമായ ആധിപത്യം പുലര്‍ത്തി. 

തിരിച്ചുവരവിന് ശേഷമുള്ള ആദ്യ കളിയില്‍ എവര്‍ട്ടനെതിരെ ലിവര്‍പൂള്‍ ഗോള്‍ രഹിത സമനില വഴങ്ങിയിരുന്നു. എന്നാല്‍ ഗോള്‍ വല കുലുക്കുന്നതിലും പ്രതിരോധത്തിലും ക്രിസ്റ്റല്‍ പാലസിനെതിരെ ലിവര്‍പൂള്‍ മികവ് കാട്ടി. ലിവര്‍പൂളിന്റെ പെനാല്‍റ്റി ഏരിയയില്‍ ഒരു ടച്ച് പോലും ഇല്ലാതെയാണ് ക്രിസ്റ്റല്‍ പാലസ് കളി അവസാനിപ്പിച്ചത്. പ്രീമിയര്‍ ലീഗില്‍ അങ്ങനെ സംഭവിക്കുന്നത് 2008ന് ശേഷം ആദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com